
ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ ലൈംഗികതയില്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉള്‍പ്പെട്ടെ അഞ്ചംഗ ബഞ്ചാണ് ബ്രിട്ടീഷ് ഭരണകാലത്തെ നിയമം തിരുത്തി തള്ളിക്കൊണ്ട് ചരിത്രമെഴുതിയത്. ഇക്കാര്യത്തില്‍ ഉണ്ടായ പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ നാലു വിധി പ്രസ്താവ്യം ഉണ്ടായിരുന്നെങ്കിലും ബഞ്ചിലെ എല്ലാ ചീഫ് ജസ്റ്റീസുമാര്‍ക്കും ഒരേ അഭിപ്രായമായിരുന്നു.
സ്വകാര്യത മൗലീകാവകാശമാണെന്നും ഇത്തരം ലൈംഗികത താല്‍പ്പര്യമുള്ളവര്‍ക്കും മറ്റുള്ളവരേപ്പോലെ തന്നെ മൗലീകാവകാശം ഉണ്ടെന്നും കോടതി വിധിച്ചു. 377 ാം വകുപ്പ് സ്വകാര്യ മൗലീകതയുടെ എതിരാണെന്നും കോടതി പറഞ്ഞു. എല്‍ജിബിടി സമൂഹത്തിന്റെ എല്ലാ അവകാശങ്ങളുടേയും ലംഘനമാണെന്നും കോടതി പറഞ്ഞു. സാമൂഹിക ധാര്‍മ്മികതയുടെ പേരില്‍ വ്യക്തികളുടെ അവകാശം ഹനിക്കാന്‍ കഴിയില്ലെന്നായിരുന്നു വിധിയില്‍ കോടതി പറഞ്ഞത്. ഐപിസി 377 ാം വകുപ്പ് ഏകപക്ഷീയവും യുക്തിഹീനവുമാണെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും സ്വത്വം നിഷേധിക്കുന്നത് മരണതുല്യമാണെന്നും കോടതി പറഞ്ഞു.
സ്വവര്‍ഗ്ഗലൈംഗികതയുടെ കാര്യത്തില്‍ 157 വര്‍ഷത്തെ ചരിത്രമാണ് തിരുത്തപ്പെട്ടത്. 1861ല്‍ ബ്രിട്ടീഷ് ഭരണകാലത്തെ നിയമത്തില്‍ മൃഗങ്ങളോടും കുട്ടികളോടുമുള്ള ലൈംഗിക ക്രൂരതകള്‍ക്കൊപ്പം സ്വവര്‍ഗ ലൈംഗികതയെയും 'പ്രകൃതിവിരുദ്ധം' എന്നാരോപിച്ച് നിഷിദ്ധമാക്കിയിരുന്നു. പുരുഷനുമായോ സ്ത്രീയുമായോ മൃഗങ്ങളുമായോ 'പ്രകൃതി വിരുദ്ധമായ' രീതിയില്‍ ലൈംഗിക ബന്ധം നടത്തുന്നത് കുറ്റകരമാണെന്നാണ് വകുപ്പ് പ്രസ്താവിക്കുന്നത്. നിയമപ്രകാരം 10 വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമായിരുന്നു. എന്നാല്‍ കുട്ടികളോടും മൃഗങ്ങളോടുമുള്ള അതിക്രമത്തെ തടയുന്ന വകുപ്പുകള്‍ നിലനിര്‍ത്തി മറ്റുള്ളവയില്‍ കോടതിക്ക് നിലപാടെടുക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
2001ല്‍ നാസ് ഫൗണ്ടേഷന് ആണ് 377ാം വകുപ്പ് സംബന്ധിച്ച വിഷയം ആദ്യമായി ഉന്നയിക്കുന്നത്. 2013 ല്‍ സുപ്രീംകോടതി തന്നെ ഡല്‍ഹി ഹൈക്കോടതിയുടെ വിധി തള്ളിയിരുന്നു. ഇതിന് പിന്നാലെ ജൂലൈ മുതല്‍ ഈ കേസില്‍ വിചാരണ നടന്നു വരികയായിരുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് പുറമേ ജസ്റ്റീസുമാരായ രോഹിന്റണ്‍ നരിമാന്, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബഞ്ചിലുള്ളത്. ചീഫ് ജസ്റ്റീസ് മിശ്ര, ജസ്റ്റീസുമാരായ നരിമാന്, ചന്ദ്രചൂഡ്, മല്‍ഹോത്ര എന്നിവര്‍ വെവ്വേറെ വിധിപ്രസ്താവ്യങ്ങള് നടത്തുകയായിരുന്നെങ്കിലും നിയമം കാലാനുസൃതമായി മാറേണ്ട സമയമായെന്ന കാര്യത്തില്‍ ഏകാഭിപ്രായമായിരുന്നു.






