
ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള സമാധാന ചര്‍ച്ചകള്‍ ഉപേക്ഷിച്ചത് ഇന്ത്യന്‍ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ഭീകരര്‍ക്ക് നിര്‍ദേശം നല്‍കിയത് പാക് ചാരസംഘടനയായ ഐ എസ് ഐ യെന്ന് കണ്ടെത്തിയതിന് പിന്നാലെ. ഐ എസ് ഐ ഏജന്റുമാര്‍ കശ്മീരിലെ ഭീകരര്‍ക്ക് അയച്ചു കൊടുത്ത മൊബൈല്‍ സന്ദേശങ്ങളാണ് ഇന്ത്യ ചോര്‍ത്തിയിരുന്നു. ഇതിന് പുറമെ, മാത്രമല്ല ഇന്ത്യന്‍ ബി എസ് എഫ് ജവാനെ കഴുത്തറുത്തും കൊലപ്പെടുത്തിയിരുന്നു. ഇതാണ് ചര്‍ച്ചകളില്‍ നിന്നും പിന്മാറുന്നതിനുള്ള കാര്യമായി കരുതുന്നത്.
ചര്‍ച്ചയില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനമാണ് പാകിസ്താന് ഉയര്‍ത്തിയത്. അതിനൊപ്പം ജവാന്മാരുടെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് വ്യക്തമാക്കിയിരുന്നെങ്കിലും പോലീസുകാരുടെ തലയറത്തു കൊന്ന വിഷയത്തെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു.
പൊലീസുകാരെ എങ്ങനെ തട്ടിക്കൊണ്ടുപോകണമെന്നും,കൊലപ്പെടുത്തണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. കൊല്ലപ്പെട്ട ഓരോ പൊലീസുകാരെയും പേരെടുത്ത് പറയുന്നുണ്ട്. ഫിര്‍ദസ് അഹമ്മദ് കുച്ചേ, കുല്‍ദീപ് സിംഗ്, നിസാര്‍ അഹമ്മദ് ധോബി, ഫയാസ് അഹമ്മദ് ഭാട്ട് എന്നിവരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇവരില്‍ മൂന്ന് പേര് സ്പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരും ഒരാള്‍ കോണ്‍സ്റ്റബിളുമാണ്. പൊലീസുകാരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഭീകരര്‍ ഇവരെ വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ ഭീകരര്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നുകില്‍ ജോലി രാജി വക്കുക, അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുക എന്നായിരുന്നു ഭീകരരുടെ ഭീഷണി.1.2 ലക്ഷം അംഗബലമുള്ള ജമ്മു കശ്മീര്‍ പൊലീസ് സേനയിലെ 30,000 എസ്പിഒ ഓഫിസര്‍മാരോടാണ് ഹിസ്ബുല്‍ ഭീകരര്‍ രാജി ആവശ്യപ്പെടുന്നത്.






