കഴിഞ്ഞ വര്‍ഷം അന്തരിച്ച പന്തളം അമ്മയുടെ പേരില്‍ ശബരിമലയുമായി ബന്ധിപ്പിച്ച് പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബലറാം. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളം അമ്മയുടെ ശാപവാക്കുകള്‍ ഭക്തരുടെ അടുത്ത സൈക്കോളജിക്കല്‍ മൂവ് ആണെന്ന് എഴുത്തുകാരി ശാരദക്കുട്ടിയുടെ പോസ്റ്റിന് പിന്നാലെയാണ് വിടി ബലറാമിന്റെ പോസ്റ്റും എത്തിയത്. പിന്നീട് എതിര്‍പ്പുകളെ തുടര്‍ന്ന് ശാരദകുട്ടി ഈ പോസ്റ്റ് പിന്‍വലിച്ചിരുന്നു.
ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എംഎല്‍എ യുടെ കുറിപ്പ്. മരിച്ചുപോയ ഒരു പാവം സ്ത്രീയുടെ പേരില്‍ ഇങ്ങനെ അപഹാസ്യമായ ശാപവചനങ്ങള്‍ ഫോട്ടോഷോപ്പില്‍ എഴുതിപ്പിടിപ്പിക്കുകയാണ്. പരിഹാസ കഥാപാത്രമാക്കുന്നവര്‍ക്കെതിരെ സൈബര്‍ നിയമങ്ങളുപയോഗിച്ച് കേസെടുക്കാന്‍ പോലീസ് അയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ-
ഇതെന്തൊരു ഭ്രാന്താണിത്!
മരിച്ചുപോയ ഒരു പാവം സ്ത്രീയുടെ പേരിൽ ഇങ്ങനെ അപഹാസ്യമായ ശാപവചനങ്ങൾ ഫോട്ടോഷോപ്പിൽ എഴുതിപ്പിടിപ്പിച്ച് അവരെ എല്ലാവർക്കും മുമ്പിൽ പരിഹാസ കഥാപാത്രമാക്കുന്നവർക്കെതിരെ സൈബർ നിയമങ്ങളുപയോഗിച്ച് കേസെടുക്കാൻ പോലീസ് തയ്യാറാകണം.






