
87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കയെനിൽ അക്ഷരത്തെറ്റ്. കാറിലുള്ള പോര്‍ഷ എന്നെഴുത്തിലാണ് ഉടമ അക്ഷരത്തെറ്റ് കണ്ടെത്തിയത്. ഓസ്ട്രേലിയയിലാണ് സംഭവം. പോര്‍ഷെയ്ക്കു സംഭവിച്ച 'കൈപ്പിഴ' ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.
ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ സിഗ്നല്‍ കാത്തുകിടക്കവെ പോര്‍ഷ കയെന് പിന്നില്‍ സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവറാണ് അക്ഷരത്തെറ്റ് ആദ്യം കണ്ടുപിടിച്ചത്. 'Porshce' എന്ന കമ്പനി പേരാണ് മുന്നില്‍ നിര്‍ത്തിയിട്ട കയെന് പിറകില്‍ ഡ്രൈവര്‍ കണ്ടത്. എന്നാൽ തനിക്കു തെറ്റ് പറ്റിയതാകാം എന്നാണ് ആദ്യം അദ്ദേഹം കരുതിയത്. 'Porsche' എന്നല്ലേ എന്ന് ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് അക്ഷരത്തെറ്റു ശ്രദ്ധയില്‍പ്പെട്ടത്.
ഉടൻ തന്നെ ഇദ്ദേഹം ജര്‍മ്മന്‍ ആഢംബര സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളുടെ കൈപ്പിഴ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കയെന്റെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചാരം തുടങ്ങിയതോടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പോര്‍ഷയ്ക്ക് എതിരെ രൂക്ഷവിമര്‍ശനമുണ്ടായി. എന്നാൽ, തെറ്റു തങ്ങളുടെ ഭാഗത്തു നിന്നല്ലെന്നു പോര്‍ഷ പറയുന്നു.ബാഡ്ജില് ഇത്തരമൊരു തെറ്റു കയറിക്കൂടുക അസംഭവ്യമെന്നു തന്നെ പോര്‍ഷ വിലയിരുത്തുന്നു.
സൂക്ഷ്മ പരിശോധനകള്‍ക്കു ശേഷമാണ് ഓരോ പോര്‍ഷ കാറും വിപണിയില്‍ പുറത്തിറങ്ങുന്നത്. ഓരോ പോര്‍ഷ കാറും തെറ്റുകളും കുറവുകളുമില്ലെന്നു ഉറപ്പുവരുത്തിയതിന് ശേഷം മാത്രമെ ഉപഭോക്താവില്‍ എത്തുന്നുള്ളൂവെന്ന് പോര്‍ഷ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിച്ചു.