
നെയ്യറ്റിന്‍കര: ഡിവൈഎസ്പി ഹരികുമാര്‍ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ കുടുംബത്തിന് ഇനി അത്താണിയായി ആരുമില്ല. ഗവ. പ്രസില്‍നിന്നു വിരമിക്കുന്ന സമയത്താണു സനലിന്റെ പിതാവ് ഗവ. പ്രസ് ജീവനക്കാരന് സോമരാജന് ജീവനൊടുക്കിയത്. പശുവളര്‍ത്തിയിരുന്ന സോമരാജന് വരുത്തിവെച്ചത് എട്ട് ലക്ഷത്തിന്റെ കടബാധ്യതയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം വിഷം കഴിച്ച് ജീവനൊടുക്കിയത്. 12 വര്‍ഷത്തെ സര്‍വീസുണ്ടായിരുന്ന സോമരാജന് വിരമിക്കുന്നതിന് തലേന്നാണ് വിഷം കഴിച്ചത്. എന്നാല്‍ മരിച്ചത് സര്‍വീസ് കാലാവധി തീര്‍ന്നു മൂന്നാം ദിവസവും. റിട്ടയര്‍മെന്റിനു ശേഷം മരിച്ചതിനാല്‍ ആനുകൂല്യവും ആശ്രിതര്‍ക്ക് ജോലിയും ലഭിച്ചില്ല.
അതേസമയം സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഡിവൈഎസ്പി ഹരികുമാറിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് വിവരം. വകുപ്പുതല നടപടി പൂര്‍ത്തിയായ ശേഷം ഹരികുമാറിനെ സര്‍വീസില്‍ നിന്നു തന്നെ നീക്കുമെന്നാണ് വിവരം. അതിനിടെ, റൂറല്‍ എസ്പി അശോക് കുമാറിന്റെ ശുപാര്ശയിന്മേല് കേസ് ക്രൈംബ്രാഞ്ചിനു കൈമാറാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.
കൊലക്കുറ്റമാണ് ഹരികുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാല്‍ സര്‍വീസില്‍ നിന്നും പുറത്താക്കുമെന്ന് ഉന്നതഉദ്യോഗസ്ഥര്‍ പറയുന്നു. വകുപ്പുതല അന്വേഷണത്തിനു ഐഐജി കെ.എസ്.വിമലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഡിവൈഎസ്പിക്കു കുറ്റാരോപണ മെമ്മോ നല്കി മറുപടി വാങ്ങണം. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തണം. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാകും നടപടി.
ഹരികുമാര്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസ് പറയുന്നത്. ഇതില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സഹായമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നും ഡിവൈഎസ്പിയെ രക്ഷപ്പെടാന്‍ അനുവദിച്ച സ്വര്‍ണ വ്യാപാരി കെ ബിനുവും ഇയാള്‍ക്കൊപ്പമുണ്ടെന്നാണ് വിവരം. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് നീക്കം. പാസ്പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്.






