
ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡിയിൽ പീഡനക്കേസ് പ്രതിയായ 35-കാരൻ തന്റെ ഭാര്യയെയും മക്കളെയും, തനിക്കെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അവളുടെ കുടുംബത്തെയും ക്രൂരമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ നടന്നത്.
പ്രതിയായ രാജ്‌കുമാർ ഷാബാദിലെ തങ്ങളുടെ വസതിയിൽ വെച്ച് ഭാര്യ പാർവതി സരിത (30), നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് ആൺമക്കൾ എന്നിവരെയാണ് ആദ്യം ആക്രമിച്ചു കൊലപ്പെടുത്തിയത്.തുടർന്ന് ഇയാൾ ആറ് കിലോമീറ്റർ അകലെയുള്ള അടുത്തുള്ള ഗ്രാമത്തിലേക്ക് പോവുകയും, മെയ് 16-ന് തനിക്കെതിരെ പോക്സോ നിയമപ്രകാരം പരാതി നൽകിയ 17 വയസ്സുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മയെയും അമ്മൂമ്മയെയും ഇയാൾ വധിച്ചു. കൊലപാതകങ്ങൾക്ക് ശേഷം രാജ്കുമാർ തന്റെ പിതാവിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ അറിയിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
പ്രതി രാത്രിയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ചാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതായി ഫ്യൂച്ചർ സിറ്റി പോലീസ് കമ്മീഷണർ തരുൺ ജോഷി പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാൾ പിതാവിനെ വിളിച്ച് കുറ്റം സമ്മതിച്ചിരുന്നു. പ്രതി നിലവിൽ ഒളിവിലാണ്. ഇയാളെ പിടികൂടാൻ പ്രത്യേക പോലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്കുമാറും പാർവതിയും 2018-ൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവർക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നെങ്കിലും ആദ്യത്തെ പെൺകുട്ടി കുഞ്ഞായിരിക്കുമ്പോൾ തന്നെ മരണപ്പെട്ടിരുന്നു. പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് അറസ്റ്റിലായ രാജ്കുമാർ, ജാമ്യം ലഭിച്ച് കൊലപാതകം നടക്കുന്നതിന് പത്ത് ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്. സംഭവത്തിന് മുമ്പ് കുടുംബത്തിൽ വലിയ തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പാർവതി ബന്ധുക്കളോട് സാധാരണ രീതിയിലാണ് സംസാരിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
ഫോറൻസിക് സംഘങ്ങൾ സംഭവസ്ഥലം പരിശോധിച്ചിട്ടുണ്ട്. കൊലപാതകങ്ങളുടെ കൃത്യമായ കാരണവും സാഹചര്യങ്ങളും കണ്ടെത്താൻ അന്വേഷണസംഘം ശ്രമിച്ചുവരികയാണ്.






