
തിരുവനന്തപുരം: യുവാവിനെ കാറിനു മുമ്പില്‍ തള്ളിയിട്ടുകൊന്നശേഷം മുങ്ങിയ ഡിവൈ.എസ്.പി. അരികില്തന്നെയുണ്ടെന്ന് നാട്ടുകാര്‍. അറിയില്ലെന്ന് പോലീസ്. കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈ.എസ്.പി: ബി. ഹരികുമാര്‍ ഇന്നലെ ക്രൈം ബ്രാഞ്ചിനു മുന്നില്‍ കീഴടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പരന്നെങ്കിലും ഒന്നും സംഭവിച്ചില്ല. നാളെ കോടതിയില്‍ ഹരികുമാര്‍ കീഴടങ്ങുമോ എന്നാണു പോലീസ് ഉറ്റുനോക്കുന്നത്.
ഡിവൈ.എസ്. പി. നാടുവിട്ടുപോയിട്ടില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ തലസ്ഥാനത്ത് രഹസ്യകേന്ദ്രത്തില്തന്നെ ഹരികുമാറുണ്ടെന്നു രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്കി. സംഭവം നടന്ന് ഏഴുദിവസം പിന്നിട്ടെങ്കിലും ഹരികുമാര്‍ തമിഴ്നാടിനപ്പുറം പോകാന്‍ സാധ്യതയില്ലെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം. അതിനിടെ ഹരികുമാറിനോടൊപ്പമുള്ള സുഹൃത്ത് ബിനുവിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്ന റിപ്പോര്‍ട്ട് പോലീസ് കൈമാറി. ബിനുവിന്റെ വീട്ടില്‍നിന്ന് ഹരികുമാര്‍ പുറത്തേക്കുവന്നപ്പോഴുണ്ടായ തര്‍ക്കത്തിനിടെയാണ് സനലിന്റെ കാറിനുമുന്നില്‍ തള്ളിയിട്ടത്. സംഭവത്തേത്തുടര്‍ന്നു മുങ്ങിയ ബിനു തലസ്ഥാനത്ത് മടങ്ങിയെത്തിയതായാണ് വിവരം.
ഹരികുമാറിന്റെ സഹോദരനെയും ബിനുവിന്റെ മകനെയും ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി. കേസിലെ പ്രധാനസാക്ഷി മാഹീന്റെയും നെയ്യാറ്റിന്‍കര എസ്.ഐയുടെയും മൊഴി രേഖപ്പെടുത്തി. സനലിന്റെ വീട്ടിലെത്തി മൊഴിയെടുക്കാനുള്ള എസ്.പിയുടെ നീക്കം നാട്ടുകാരില്‍ ചിലര്‍ ചേര്ന്നുപരാജയപ്പെടുത്തി. ക്രൈം ബ്രാഞ്ച് അന്വേഷണസംഘത്തെ മാറ്റണമെന്ന് സനല്‍കുമാറിന്റെ കുടുംബം മുഖ്യമന്ത്രിക്കു നിവേദനം നല്കി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ വിജി നാളെ ഹൈക്കോടതിയെ സമീപിക്കും. സനലിന്റെ ഭാര്യ വിജിക്കു പോലീസ് വകുപ്പില്‍തന്നെ ജോലി കൊടുക്കണമെന്നാവശ്യപ്പെട്ടുള്ള ശിപാര്‍ശ ഡി.ജി.പി. ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് കൈമാറി.






