
കോട്ടയം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസില്‍ പ്രതിയായ ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ ജീവനൊടുക്കിയത് മറ്റ് മാര്‍ഗമില്ലാതെ വന്നതോടെ. ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയതിനാല്‍ മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ ഒരു സാധ്യതയുമില്ലെന്ന് അഭിഭാഷകര്‍ ഹരികുമാറിനെ അറിയിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ പരിഗണിക്കാനിരുന്നത്. സി.ജെ.എം കോടതി തള്ളിയാലും മേല്‍ക്കോടതിയില്‍ പോയിട്ടും പ്രയോജനമില്ലെന്ന അഭിപ്രായമാണ് പൊതുവേ ഉയര്‍ന്നത്. ഇക്കാര്യം അഭിഭാഷകര്‍ ഹരികുമാറിന്റെ ബന്ധുക്കളെയും അറിയിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ആയിരിക്കേ പിടികൂടിയ പ്രതികളെ അയച്ചത് നെയ്യാറ്റിന്‍കര സബ് ജയിലിലേക്കാണ് ഹരികുമാര്‍ അയച്ചിരുന്നത്. കോടതിയില്‍ കീഴടങ്ങുകയോ പോലീസ് അറസ്റ്റു ചെയ്യുകയോ ചെയ്താന്‍ തന്നെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് അയക്കരുതെന്ന നിബന്ധ ഹരികുമാര്‍ നേരത്തെ വച്ചിരുന്നുവെന്നാണ് വിവരം. പോലീസ് അസോസിയേഷനോടാണ് ആവശ്യം ഉന്നയിച്ചിരുന്നത്. താന്‍ പിടികൂടിയവരുടെ ഇടയിലേക്ക് റിമാന്‍ഡ് തടവുകാരനായി എത്തിയാല്‍ ലഭിച്ചേക്കുന്ന 'സ്വീകരണ'ത്തെ കുറിച്ചും ഹരികുമാറിന് ആശങ്കയുണ്ടായിരുന്നു.
കര്‍ണാടകയിലെ വനമേഖലയോടു ചേര്‍ന്നുള്ള പ്രദേശത്തായിരുന്നു ഹരികുമാര്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് ലഭിക്കുന്ന വിവരം. ഇയാള്‍ക്ക് സിം കാര്‍ഡ് എടുത്തുനല്‍കിയ ലോഡ്ജ് നടത്തിപ്പുകാരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച സൂചനയാണിത്. ഇന്നലെ വൈകിട്ടോടെ കല്ലമ്പലത്ത് എത്തിയ ഹരികുമാര്‍ ക്രൈംബ്രാഞ്ചിന് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ സ്വന്തം വീട്ടിലേക്ക് ഇയാള്‍ പോകുമെന്ന ധാരണ പോലീസിനുണ്ടായിരുന്നില്ല. രാത്രിയോടെ ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നില്‍ എത്തിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണ സംഘം.
അതിനിടെ, ഹരികുമാര്‍ കീഴടങ്ങാന്‍ പോലീസിന്റെ സമ്മര്‍ദ്ദം ശക്തമായി തുടരുകയായിരുന്നു. ഒളിവില്‍ കഴിയുന്ന ഡി.വൈ.എസ്.പിയെ എളുപ്പത്തില്‍ പിടികൂടാന്‍ കഴിയില്ലെന്ന ബോധ്യമുള്ളതിനാല്‍ എങ്ങനെയും ഒളിസങ്കേതത്തില്‍ നിന്ന് പുകച്ച് പുറത്തുചാടിക്കാനായിരുന്നു പോലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഹരികുമാറിനൊപ്പം ഒളിവില്‍ പോയ ബിനുവിന്റെ മൂത്തമകനെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തു. ഇന്ന് ഹരികുമാറിന്റെ മൂത്ത സഹോദരന് മാധവനെയും അറസ്റ്റു ചെയ്യുമെന്നും പോലീസ് അറിയിച്ചിരുന്നു. അടുത്ത ബന്ധുക്കളും പോലീസ് നടപടി നേരിടേണ്ടിവരുമെന്ന് വ്യക്തമായതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ ഹരികുമാര്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് കരുതുന്നു.
കല്ലമ്പലത്തെ സ്വന്തം വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഹരികുമാര്‍. സനല്‍കുമാര്‍ കൊല്ലപ്പെട്ട രാത്രി വീട്ടില്‍ എത്തിയ ഹരികുമാര്‍ ഭാര്യയോടും മകനോടും വിവരം പറഞ്ഞശേഷം ഒളിവില്‍ പോകുകയായിരുന്നു. സ്ഥലത്തുനിന്ന് മാറിനില്‍ക്കുകയാണെന്ന് റൂറല്‍ എസ്.പിയോടും വിളിച്ചുപറഞ്ഞിരുന്നു. പോലീസ് അന്വേഷണം വന്നതോടെ ഭാര്യയും മകനും വീട്ടില്‍ നിന്ന് മാറിയിരുന്നു. ഇന്നലെ രാത്രി നാട്ടുകാരുടെ കണ്ണ് വെട്ടിച്ച് വീട്ടില്‍ എത്തിയ ഹരികുമാര്‍ വീടിന്റെ ചായ്പില്‍ കഴിഞ്ഞിരുന്നു.
ഹരികുമാര്‍ എത്തിയ വിവരം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. രാവിലെ ഒമ്പതുമണിയോടെ ഭാര്യയുടെ അമ്മ ഭക്ഷണവുമായി എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ തന്നെയാണ് മരണവിവരം പോലീസിനെ അറിയിച്ചതും.






