
തിരുവനന്തപുരം: പ്രളയാനന്തരം പമ്പയില്‍ പുനരുദ്ധാരണ ജോലികള്‍ പൂര്‍ത്തിയാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് മറുപടിയുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. പമ്പയില്‍ നൂറില്‍ ഏറെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനിരിക്കേ കേന്ദ്രം ആകെ അനുവദിച്ചത് 18 കോടി രൂപ മാത്രമാണ്. കേന്ദ്രം വച്ചിരിക്കുന്ന ടെക്നിക്കല്‍ കമ്മിറ്റി ഒരു 'ഉടക്ക് കമ്മിറ്റിയാണ്. കാര്യങ്ങള്‍ നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ ഒരിക്കലും അവര്‍ സമ്മതിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിമാര്‍ ശബരിമലയില്‍ എത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായും കടകംപള്ളി പറഞ്ഞു.
ഐഎഎസ് ജോലി രാജിവച്ച് ആദ്യം ഇടതുപക്ഷത്തും പിന്നീട് കൂടുതല്‍ സ ൗകര്യപ്രദമായ മേച്ചില്പുറം തേടി പോയ ആളുമാണ് അല്‍ഫോന്‍സ് കണ്ണന്താനം. അദ്ദേഹത്തിന്റെ അത്ര വിവരവും ബുദ്ധിയുമൊന്നും തനിക്കില്ല. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് ഇത്രയും തെറ്റായ ആരോപണം സര്‍ക്കാരിന് എതിരെ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. കേന്ദ്രം അനുവദിച്ച ഫണ്ട് 2019 ഓഗസ്റ്റിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതുവരെ അനുവദിച്ചത് 18 കോടിയാണ്. ഇതിനുള്ളില്‍ ചെറുതും വലുതുമായ 100 ഓളം പദ്ധതികളുണ്ട്. പമ്പയില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ 20 കോടിയാണ് കേന്ദ്രം അനുവദിച്ചത്. 65 കോടി ചെലവുവരുന്ന പദ്ധതിയാണിത്.
15 കോടി 65 ലക്ഷം രൂപയുടേ 'പടിതുറ'യാണ് രണ്ടാമത്തെ വലിയ പദ്ധതി. ഇതിന് ഒമ്പത് വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. ആറേഴ് മാസംകൊണ്ടേ ഇത് പൂര്‍ത്തിയാകൂ. അതുവരെ ഭക്തര്‍ക്ക് സമാന്തരപാത ഒരുക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളാണ് പദ്ധതികള്‍ നടപ്പാക്കുന്നതിന് കാലതാമസം വരുത്തുന്നത്.
പമ്പയുടെ പുനരുദ്ധാരണത്തിന് 40% പണി പൂര്‍ത്തിയാക്കിയ പദ്ധതി പ്രളയത്തില്‍ ഒലിച്ചുപോയി. പമ്പ മണ്ഡപം ഒലിച്ചുപോയി. തീര്‍ഥാടകരുടെ കാത്തിരിപ്പ് കേന്ദ്രവും ഒലിച്ചുപോയിട്ടുണ്ട്. പമ്പയിലേയും നിലയ്ക്കലിലേയും നിര്‍മ്മാണം സംബന്ധിച്ച കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി സ്റ്റേ ചെയ്തിരിക്കുകയാണ്.
ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് സൗകര്യം ചെയ്യുകയാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ഗുണ്ടാ സംഘത്തെ സംരക്ഷിക്കില്ല. ഇന്നലെ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ സന്നിധാനത്ത് ഗുണ്ടകള്‍ തമ്പടിച്ചു. അവരെ നീക്കം ചെയ്യേണ്ടത് പോലീസിന്റെ ചുമതലയാണ്. അവര്‍ ശരണംവിളിക്കുന്ന പോലെ മുദ്രാവാക്യം വിളിച്ചു. ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോള്‍ ഗുണ്ടകളും കൊലയാളികളും കയറി നിരങ്ങി. ഇത്തരക്കാര്‍ക്ക് രക്തവും മൂത്രവും ഒഴുക്കാന്‍ പോലീസ്അനുവവാാദം ചെയ്തുകൊടുക്കില്ല. മഹാരാഷ്ട്രയിലെ ശനീശ്വര ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തിന് കോടതി അനുമതി നല്‍കിയതിന്റെ പിറ്റേന്ന് അവിടെയെത്തിയ തൃപ്തി ദേശായിയേയും കൂട്ടരേയും അവിടെയുണ്ടായിരുന്ന ഭക്തരുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് പോലീസ് കടത്തിവിട്ടത്. എന്നാല്‍ കേരള പോലീസ് വ്യത്യസ്തമാണ്. തേങ്ങകൊണ്ട് നെഞ്ചത്ത് ഇടിച്ചിട്ടും വേദനസഹിച്ച് പോലീസുകാര്‍ സഹകരിക്കുന്നത് അവിടെ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ്.
കോടതിവിധിയെ ന്യായീകരിച്ച കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് താനും ഷെയര്‍ ചെയ്തതാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് പറഞ്ഞ സുരേന്ദ്രനാണ് ഇപ്പോള്‍ വേഷംമാറി ഭാവം മാറി എത്തുന്നത്. സുരേന്ദ്രനെ പോലീസ് മര്‍ദ്ദിച്ചിട്ടില്ല. പോലീസുകാര്‍ കയ്യില്‍ നിന്ന് ഭക്ഷണം വാങ്ങിനല്‍കി കിടക്കാനും എല്ലാ സൗകര്യങ്ങളും നല്കി. പെറ്റമ്മ മരിച്ച് ഒരു വര്‍ഷമാകും മുന്‍പേ സുരേന്ദ്രന് ശബരിമല സന്ദര്‍ശിച്ചത് ആചാരലംഘനമാണെന്ന് താന്‍ പറഞ്ഞത് തന്ത്രി സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലം അനുസരിച്ചാണ്. കുടുംബത്തില്‍ ആരെങ്കിലൂം മരണപ്പെട്ടാല്‍ ഒരു വര്‍ഷത്തേക്ക് ശബരിമല സന്ദര്‍ശിക്കാന്‍ പാടില്ലെന്നാണ് തന്ത്രി അറിയിച്ചിരിക്കുന്നത്.
ഇന്നലെ സന്നിധാനത്ത് നടന്നത് കേരളത്തെ കലാപഭൂമിയാക്കാന്‍ കരുതിക്കൂട്ടി നടത്തിയ നീക്കമാണ്. ഹരിവരാസനം പാടി നട അടച്ചശേഷം സന്നിധാനത്ത് നില്ക്കുന്നവര് പിരിഞ്ഞുപോകണമെന്ന് പോലീസ് പറഞ്ഞപ്പോള്‍ അവര്‍ തയ്യാറായില്ല. അറസ്റ്റു ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അവരെ അറസ്റ്റു ചെയ്തു നീക്കിയ സമയത്തുതന്നെ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലും പോലീസ് സ്റ്റേഷനുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടന്നു. ഇതെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ട്. ശബരിമല ആര്.എസ്.എസിനെ ഏല്പിക്കാന് ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രിമാര്‍ ശബരിമലയില്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നു. അവര്‍ വന്ന് സുരക്ഷയും മറ്റും നിരീക്ഷിക്കട്ടെ. സുരേന്ദ്രനും മറ്റും കാണിക്കുന്നത് അവര്‍ കേന്ദ്രമന്ത്രിമാരാണെങ്കില് തിരുത്തുമെന്നാണ് കരുതുന്നതെന്നും കടകംപള്ളി സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.






