
കണ്ണൂര്‍ : വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട് വന്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച കീഴാറ്റൂരില്‍ പ്രതിഷേധങ്ങളെ മറികടന്ന് ബൈപ്പാസ് നിര്‍മ്മാണ നടപടികളുമായി കേന്ദ്രം മുമ്പോട്ട്. ബൈപ്പാസ് അലയ്ന്‍മെന്റില്‍ മാറ്റമില്ല. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിലേക്ക് പോകുന്ന കേന്ദ്രം ഭൂമിയുടെ രേഖകളുമായി ഉടമകള്‍ ഉടന്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായിട്ടാണ് വിവരം.
നെല്‍വയല്‍ നികത്ത് ബൈപ്പാസ് പാത നിര്‍മ്മിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമായിരുന്നു നേരത്തേ ഉയര്‍ന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് ബിജെപിയുടെ പിന്തുണ കൂടി കിട്ടിയതോടെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുകയും വിദഗ്ദ്ധ സമിതിയെ പഠിക്കാന്‍ നിയോഗിക്കുകയും ചെയ്തിരുന്നു. തളിപ്പറമ്പിലൂടെ കടന്നുപോകുന്ന ദേശീയപാത 45 മീറ്ററാക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ കുപ്പം-കീഴാറ്റുര്‍-കൂവോട്-കുറ്റിക്കോല്‍ ബൈപ്പാസ് ഉണ്ടാക്കാനുള്ള നിര്‍ദേശം ഉയര്‍ന്നപ്പോള്‍ തന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
കീഴാറ്റൂർ വയൽക്കിളി സമരത്തിനും സിപിഎം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. നൂറു മീറ്റർ പോലും വീതിയില്ലാത്ത വയൽ നികത്തി ദേശീയപാത നിർമിച്ചാൽ അതു പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും ബദൽ മാർഗങ്ങൾ ചിന്തിക്കണമെന്നുമായിരുന്നു സമിതി കേന്ദ്ര സർക്കാരിനു നൽകിയ റിപ്പോർട്ട്. കീഴാറ്റൂരിൽ ഒൻപത് ഹെക്ടർ വയൽ ഉൾപ്പെടെ 12.22 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കടന്നു പോകുന്നിടങ്ങളിൽ വയൽമേഖലയിൽപെടുന്ന സ്ഥലമുടമകളായ എട്ടുപേര്‍ അലൈൻമെന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നു.






