
ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലാളിയായാലും ബലാത്സംഗത്തില്‍ പരാതി നല്കിയാല് കുറ്റവാളിക്കെതിരേ കേസെടുക്കണമെന്ന് സുപ്രീംകോടതി. സ്ത്രീ ലൈംഗികത്തൊഴിലാളിയാണെന്നത് കൊണ്ടുമാത്രം പുരുഷന്മാരുടെ ആഗ്രഹത്തിന് വഴങ്ങണമെന്ന നിര്‍ബ്ബന്ധമില്ലെന്നും ബലം പ്രയോഗിച്ച് ലൈംഗികമായി കീഴ്പ്പെടുത്തിയാല്‍ അവളുടെ മൊഴി തള്ളാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഒരു കൂട്ടബലാത്സംഗക്കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് രക്ഷപ്പെട്ട പ്രതികളെ ഒമ്പതു വര്‍ഷത്തിന് ശേഷം ബാക്കി ഏഴു വര്‍ഷത്തെ തടവിനായി പിടിച്ചു ജയിലിലിട്ടു. ഡല്‍ഹിയില്‍ നടന്ന ഒരു കൂട്ടബലാത്സംഗക്കേസിലാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. നാലുപേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ സ്ത്രീ ലൈംഗികത്തൊഴിലാളിയാണെന്ന യുവാക്കളുടെ ആരോപണമാണ് സുപ്രീംകോടതി തള്ളിയത്. ബലാത്സംഗത്തിന് വിധേയയായ സ്ത്രീയെ ഡോക്ടര്‍ പരിശോധിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. സ്ത്രീയുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷികളായിരുന്നെന്നും ലൈംഗികത്തൊഴിലാളിയായി മുദ്രകുത്തി ആക്ഷേപിച്ചത് കൊണ്ട് ഇരയുടെ മൊഴി തള്ളാനാകില്ലെന്നും പറഞ്ഞു.
1997 ജൂലൈയില്‍ നടന്ന സംഭവത്തില്‍ ആദ്യം വിചാരണക്കോടതി പത്തുവര്‍ഷം തടവിന് ശിക്ഷിച്ചു. പിന്നീട് ഇവര്‍ നല്കിയ ഹര്‍ജിയില്‍ 2009 ലാണ് ഹൈക്കോടതി വെറുതേ വിട്ടത്. മൂന്നു വര്‍ഷത്തെ ശിക്ഷകഴിഞ്ഞ് പ്രതികള്‍ പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ കേസ് വീണ്ടും കേട്ടപ്പോള്‍ ഒമ്പതു വര്‍ഷത്തിന് ശേഷം പ്രതികളെ ബാക്കി ഏഴുവര്‍ഷത്തെ ശിക്ഷ അനുഭവിക്കാന്‍ വീണ്ടും പിടിച്ചു ജയിലിലിട്ടു.
കേസില്‍ നേരത്തെ യുവാക്കള്‍ക്ക് വിചാരണക്കോടതി പത്തുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ ഇത് കള്ളക്കേസാണെന്ന് ആരോപിച്ച് ഇവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കി. എന്നാല്‍ ഇതിനെതിരേ ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ അപ്പീലിലാണ് പുതിയ നിരീക്ഷണം സുപ്രീംകോടതി നടത്ിതയത്. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടാനും കോടതി നിര്‍ദേശിച്ചു. വിചാരണക്കോടതിയില്‍ തന്നെ സ്ത്രീ നല്കിയ മൊഴികള്‍ ന്യായീകരിക്കാന്‍ വേണ്ട തെളിവുകള്‍ ഉണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ച. പ്രതികളുടെ വാദം ന്യായീകരിച്ച് വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി ന്യായീകരിക്കാനാകില്ലെന്നും പറഞ്ഞു.
ഇര ലൈംഗികത്തൊഴിലയാളിയാണെന്നത് കൊണ്ട് ആര്‍ക്കും അവളെ ഉപദ്രവിക്കാനും ബലാത്സംഗം ചെയ്യാനും അവകാശമുണ്ടോയെന്ന് കോടതി ചോദിച്ചു. ഡോക്ടറുടെ റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനകളുടേയും മാനദണ്ഡത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കിയായിരുന്നു ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്. ഇരയുടെ മൊഴി വിശ്വസനീയമായി കാണാനായാല്‍ മറ്റു സാക്ഷിമൊഴികള്‍ ഇല്ലാതെ തന്നെ പ്രതികളെ കോടതിക്ക് ശിക്ഷിക്കാന്‍ കഴിയുമെന്നാണ് സുപ്രീംകോടതി പറഞ്ഞത്.






