
ന്യൂഡല്‍ഹി: പ്രളയ ദുരിതത്തില്‍ കേരളത്തിന് ആശ്വാസമായി കേന്ദ്രത്തിന്റെ കൂടുതല്‍ സഹായം എത്തുന്നു. നേരത്തേ പ്രഖ്യാപിച്ച 600 കോടിക്ക് പുറമേ 2500 കോടി കൂടി നല്‍കാനാണ് കേന്ദ്രം തീരുമാനം എടുത്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സമിതി എടുത്ത തീരുമാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രിതല സമിതിയുടെ യോഗത്തില്‍ അംഗീകാരം നേടിയ ശേഷം നടക്കും.
ഇതോടെ കേരളത്തിന് കിട്ടുന്ന കേന്ദ്രസഹായം 3100 കോടിയാകും. കേരളത്തിന് കൂടുതല്‍ സഹായം നല്‍കാനുള്ള കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രിതലസമിതി അംഗീകരിക്കുമെന്നാണ് സൂചനകള്‍. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും കൃഷിമന്ത്രിയും ധനമന്ത്രിയും ഉള്‍പ്പെട്ട മൂന്നംഗ സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഈ ആഴ്ച തന്നെ സമിതി യോഗം ചേര്‍ന്നേക്കുമെന്നും തെരഞ്ഞെടുപ്പ് നടക്കുന്ന തെലുങ്കാനയില്‍ രാജ്നാഥ് സിംഗ് പ്രചരണത്തിന് പോയിരിക്കുന്നതിനാലാണ് യോഗം താമസിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം ഈ ആഴ്ച തിരിച്ചെത്തുന്നതോടെ തീരുമാനം ആകും. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തില്‍ കേരളത്തിനു 26,718 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
നേരത്തേ പ്രളയം കനത്ത നാശം വിതച്ച കേരളം 4,800 കോടി രൂപയായിരുന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പ്രളയദുരിതം അറിയുന്നതിനായി കേന്ദ്രത്തിന്റെ രണ്ടു സംഘങ്ങള്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ആദ്യ സംഘം എത്തിയതിന് പിന്നാലെയായിരുന്നു 600 കോടി അനുവദിച്ചത്. എന്നാല്‍ കേന്ദ്രസംഘം രണ്ടാമതും വിവിധ സംഘങ്ങളായി പ്രളയബാധിത പ്രദേശങ്ങളില്‍ ഉടനീളം സന്ദര്‍ശനം നടത്തിയതിന് അനുസരിച്ചുള്ള തീരുമാനമാണ് ഇപ്പോള്‍ വന്നത്.
സാധാരണഗതിയില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രിതല സമിതി അംഗീകരിക്കാറുണ്ട്. ഇതിന് പുറമേ കൂടുതല്‍ തുക നല്കുന്ന കാര്യവും മന്ത്രിതല സമിതി തീരുമാനം എടുക്കുന്ന മുറയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകാറുണ്ട്. രാഷ്ട്രീയപരമായും മറ്റുമുള്ള കാര്യങ്ങള്‍ മുന്‍ നിര്‍ത്തി ഇത്തരം ഒരു തീരുമാനം ഉണ്ടായാല്‍ കേരളത്തിന് ഇതുവരെ അനുവദിക്കപ്പെട്ടതില്‍ നിന്നും കൂടുതല്‍ തുക കിട്ടിയേക്കാന്‍ സാധ്യതയുണ്ട്. രാജ്നാഥ് സിംഗ് തെലുങ്കാനയില്‍ നിന്നും മടങ്ങി വന്നാല്‍ ഉടന്‍ തന്നെ മന്ത്രിതല സമിതിയുടെ യോഗം ചേരും.
ആവശ്യപ്പെട്ട ധനസഹായം നല്‍കാതിരുന്ന കേന്ദ്രസര്‍ക്കാര്‍, തന്ന സേവനങ്ങള്‍ക്കു കണക്കുപറഞ്ഞെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന പുനര്‍നിര്‍മാണത്തിനു 31,000 കോടി രൂപ വേണം. എന്നാല്‍, കേന്ദ്രസഹായം 600 കോടി രൂപ മാത്രമാണ്. നാശനഷ്ടം സംബന്ധിച്ചു വിശദമായ നിവേദനം നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇതുവരെ ലഭിച്ചത് 2,683.18 കോടി രൂപ മാത്രമാണ്. വീടുകളുടെ നാശനഷ്ടം പരിഹരിക്കാന്‍ 1,357.78 കോടി രൂപ ചെലവായി.
ദുരന്തനിവാരണഫണ്ടിലെ മുഴുവന്‍ തുക വിനിയോഗിച്ചാലും പ്രളയം സംസ്ഥാനത്തിനുണ്ടാക്കിയ ബാധ്യത തീര്‍ക്കാനാവില്ലെന്നു മുഖ്യമന്ത്രി
വ്യക്തമാക്കി. രക്ഷാദൗത്യത്തിനു സൈനികവിമാനങ്ങള്‍ വിട്ടുനല്കിയതിനുപോലും കേന്ദ്രം പണം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി. ചട്ടം 300 പ്രകാരമാണു മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയത്. ദുരിതാശ്വാസമായി കേരളത്തിനു നല്കിയ അരിക്കും മണ്ണെണ്ണയ്ക്കും പുറമേ വിമാനക്കൂലിയും ഉള്‍പ്പെടെ 290.67 കോടി രൂപ കേന്ദ്രത്തിനു നല്‍കണമെന്നു മുഖ്യമന്ത്രി അറിയിച്ചു. വിമാനങ്ങള്‍ വിട്ടുനല്‍കിയതിനു മാത്രം 25 കോടി രൂപ കേന്ദ്രം ആവശ്യപ്പെട്ടതായി പിന്നീടു മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജി.എസ്.ടിയില്‍ സെസ് ഏര്‍പ്പെടുത്തുക, വായ്പാപരിധി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും അംഗീകരിച്ചില്ല.
പ്രളയകാലത്തു സൗജന്യമായി അരിയും മണ്ണെണ്ണയും അനുവദിക്കാത്ത കേന്ദ്രനടപടി വന്‍വിവാദമായിരുന്നു. തന്ന റേഷന്‍ സൗജന്യമാക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. കേന്ദ്രത്തിനു നല്കേണ്ടതടക്കം, സംസ്ഥാന പുനര്‍നിര്‍മാണത്തിന് ഇതുവരെ ലഭിച്ച തുക ഒട്ടും പര്യാപ്തമല്ലെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.






