
ഉറക്കമില്ലാത്ത രാത്രികളില്‍ ലൂയിസ് എഴുന്നേറ്റിരുന്ന് സ്വയം ചോദിക്കും താന്‍ പോയാല്‍ അവര്‍ തന്നെ തിരിച്ചറിയുമോ? സംസാരിക്കുമോ? ആര്‍ക്കെങ്കിലും തന്റെ മുടിയോ കണ്ണുകളോ കിട്ടിയിട്ടുണ്ടാകുമോ? എന്നെല്ലാം. മരിക്കുന്നതിനേക്കാള്‍ അയാള്‍ ഭയപ്പെടുന്നത് താന്‍ വിസ്മൃതിയിലേക്ക് മറയുമോ എന്നാണ്. സ്വന്തമായി ഭാര്യയോ കുട്ടികളോ ഇല്ലാതെ തികച്ചും ഏകനായി വടക്കന്‍ ഹോളണ്ടിലെ ഒരു ഫ്ളാറ്റില്‍ കഴിയുന്ന ലൂയിസിന്റെ കണക്കുകളില്‍ അയാള്‍ക്ക് സ്വന്തം ചോരയില്‍ 200 കുട്ടികളുണ്ട്. ഇവര്‍ എന്നെങ്കിലും തന്നെ തേടി വന്നേക്കാമെന്ന് വെറുതേ മോഹിക്കും.
ബാങ്കുക്ളാര്ക്കായ 68 കാരന് ലൂയിസ് ബീജബാങ്കുകള്‍ക്ക് അനേകം തവണയാണ് ബീജദാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ആരോരുമില്ലാതെ വെറുതേ ജോലി ചെയ്ത് ജീവിതം തള്ളിനീക്കുന്ന തനിക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ അനേകം മക്കള്‍ ഉണ്ടാകട്ടെ എന്നായിരുന്നു ലൂയിസിന്റെ ചിന്ത. വെറും പത്ത് എന്ന കണക്കുകള്‍ വിജയിക്കില്ല എന്നതിനാലാണ് അയാള്‍ 100 ലധികം കുട്ടികളെ ലക്ഷ്യമിട്ടത്. പരമാവധി 25 കുടുംബങ്ങള്‍ക്ക് വരെയേ ബീജദാനം നിര്‍വ്വഹിക്കാവു എന്നാണ് ഹോളണ്ടിലെ നിയമമെങ്കിലും ലൂയിസ് പല തന്ത്രങ്ങളിലൂടെ അതിനെ മറികടന്നു.
വടക്കന്‍ ഹോളണ്ടിലെ ഇടുങ്ങിയ ഫ്ളാറ്റില്‍ സാധാരണ ജീവിതം നയിക്കുന്ന ലൂയിസ് മുപ്പതുകളിലാണ് ഒറ്റപ്പെട്ടവനായി തീര്‍ന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും കാമുകിമാരോ അടുത്ത സുഹൃത്തുക്കളോ ഇയാള്ക്കുണ്ടായിട്ടില്ല. കുടുംബം ഇല്ലെങ്കിലൂം ബീജദാനം വഴി താന്‍ നിമിത്തമായ ഒരു കുട്ടിയെങ്കിലും എന്നെങ്കിലും തന്നെ തെരഞ്ഞെത്തുമെന്ന് ലൂയിസ് കരുതുന്നു. സൂരിനാംകാരനായ പിതാവിന് ഹോളണ്ടുകാരിയായ മാതാവില്‍ ജനിച്ച മകനാണ് ലൂയിസ്. നെതര്‍ലണ്ടിലാണ് ജനിച്ചതെങ്കിലും തന്റെ ചെറുപ്പകാലം ലൂയിസ് ചെലവഴിച്ചത് സൂരിനാമിലായിരുന്നു.
പിതാവ് അവിടെ ഡോക്ടറായിരുന്നു. ഡച്ച് മിഷിനറി നഴ്സായിരുന്ന മാതാവ് പിന്നീട് ഹോളണ്ടിലേക്ക് തിരിച്ചു പോന്നു. പിതാവ് സൂരിനാമില്‍ തുടരുകയും ചെയ്തതിനാല്‍ പിതാവിന്റെ സംരക്ഷണം ലൂയിസിന് അധികം കിട്ടിയില്ല. 21 വയസ്സുള്ളപ്പോള്‍ ബാങ്കില്‍ ജോലി കിട്ടിയ ലൂയിസ് ഇപ്പോള്‍ 39 വര്‍ഷമായി ടൈപ്പ് റൈറ്ററിനും ഇപ്പോള്‍ കമ്പ്യൂട്ടറിനും പിന്നിലാണ്. മാതാപിതാക്കളുടെ തകര്‍ന്ന ജീവിതം അയാളെ വിവാഹത്തില്‍ നിന്നും അകറ്റി നിര്‍ത്തി.
ബീജബാങ്കുകള്‍ക്ക് നിയന്ത്രണം ഇല്ലാതിരുന്ന 80 കളിലാണ് ലൂയിസ് ബീജദാനം തുടങ്ങിയത്. 1982 മുതല്‍ 20 വര്‍ഷത്തോളം ആഴ്ചയില്‍ മൂന്ന് തവണ എന്ന രീതിയില്‍ ബീജദാനം ഇയാള്‍ നിര്‍വ്വഹിച്ചിരുന്നു. താന്‍ ചെയ്ത ബീജദാനങ്ങളുടെ വിവരം ഇയാള്‍ എഴുതിസൂക്ഷിച്ചിരിക്കുന്നു. 50 വയസ്സില്‍ എത്തുമ്പോള്‍ പ്രായപൂര്‍ത്തിയാകാന്‍ സാധ്യതയുള്ള തന്റെ ആദ്യത്തെ മക്കള്‍ തേടിവരുമെന്ന അയാളുടെ പ്രതീക്ഷ അസ്ഥാനത്തായില്ല. 34 കാരി ജോയ്സി പിതാവിനെ തെരഞ്ഞ് കണ്ടുപിടിച്ചത് അങ്ങിനെയായിരുന്നു.
തന്നെ വളര്‍ത്തുന്ന പിതാവിന്റെ നീലക്കണ്ണുകളോ അദ്ദേഹത്തിന്റെ തവിട്ടു നിറമുള്ള മുടിയോ മറ്റു സഹോദരങ്ങളെ പോലെ തനിക്കില്ലെന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു ജോയ്സി കുറിയര്‍ എന്ന മുന്‍ നഴ്സ് തന്റെ യഥാര്‍ത്ഥ പിതാവിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. മാതാപിതാക്കള്‍ ബീജദാനത്തെക്കുറിച്ച് ഇടയ്ക്കിടെ നടത്തിയ സംസാരം കൂടിയായതോടെ തന്റെ രക്തത്തെ കണ്ടുപിടിക്കാന്‍ ജോയ്സി തീരുമാനിച്ചു. ഡച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന 18 തികയുന്നവര്‍ക്ക് തന്റെ ജൈവ പിതാവിനെ കണ്ടുപിടിക്കാന്‍ അവകാശമുണ്ട് എന്ന നിയമമാണ് ഉപയോഗിച്ചത്.
ജൈവപിതാവിനെ കണ്ടെത്താനുള്ള 2015 ല്‍ ഫാമിലി റീ യൂണിയനുമായി ബന്ധപ്പെട്ട ടെലിവിഷന്‍ പരിപാടികള്‍ക്ക് ഏറെ പ്രചാരം കിട്ടിയ കാലത്ത് ഒരു പരിപാടിക്കിടെ തന്റെ ശബ്ദവും രൂപവുമുള്ള ഒരു സ്ത്രീയെ ആകസ്മീകമായി ജോയ്സ് കണ്ടെത്തി. സഹോദരങ്ങളെ കണ്ടെത്താന്‍ വേണ്ടിയുള്ള അവരുടെ ശ്രമങ്ങളില്‍ കയ്യിലിരുന്ന ഫോട്ടോ ജോയ്സിയെ പോലെയായിരുന്നു.
അതോടെയാണ് തന്റെ ഡിഎന്‍എ സാമ്പിളിലുള്ള മറ്റു കുടുംബങ്ങളെ അവര്‍ തെരഞ്ഞത്. ഇതിനായി സ്വന്തം ഡിഎന്‍എ അയച്ചുകൊടുക്കുകയും ചെയ്തു. ജോയ്സി ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലമായിരുന്നു അത്. താന്‍ പിതാവ് എന്ന് വിളിക്കുന്നയാള്‍ ശരിക്കും തന്റെ പിതാവ് അല്ലെന്നും കണ്ടെത്തിയതിന് പുറമേ തന്റെ ഡിഎന്‍എ യോട് സാമ്യമുള്ള 15 പേരുടെ വിവരവും കിട്ടി. ഇവരും അവരുടെ സമാന ഡിഎന്‍എ ഉള്ളവരെ തെരയുകയായിരുന്നു. 15 പേരും സമര്‍പ്പിച്ച മാച്ചു ചെയ്യുന്ന സാമ്പിളുകള്‍ ലൂയിസുമായി ബന്ധപ്പെട്ടതായിരുന്നു. ഈ എണ്ണം പിന്നീട് കൂടിക്കൂടി വരികയും ചെയ്തു. ബീജദാനം പതിവാക്കിയിരുന്ന കാലത്ത് 200 ജനനങ്ങളാണ് ലൂയിസ് കണക്കു കൂട്ടിയിരുന്നത്. പിതാവിനെ കണ്ടെത്തിയത് ജോയ്സിയെ സന്തോഷിപ്പിച്ചെങ്കിലും മാതാപിതാക്കള്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ല.






