
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി എത്തിയത് കവയത്രി എന്ന നിലയിലല്ല, അധ്യാപികയായി ആണെന്ന് ദീപ നിശാന്ത്. കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്ക്കേണ്ട കാര്യമില്ലെന്നും ദീപ നിശാന്ത് പറഞ്ഞു. തന്നോട് പിന്മാറാന് ആരും ആവശ്യപെട്ടില്ലെന്നും ഒരു അച്ചടക്ക നടപടിയും ഇതുവരെ ഉണ്ടായില്ലെന്നും ദീപാ നിശാന്ത് കൂട്ടിച്ചേര്‍ത്തു.
കലോത്സവത്തില്‍ മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായി ദീപ നിശാന്ത് എത്തിയതിന് എതിരെ പ്രതിപക്ഷ യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ആദ്യം എബിവിപി പ്രവര്‍ത്തകരാണ് ദീപയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു വനിതാ പ്രവര്‍ത്തകരും ദീപയ്ക്കെതിരെ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തുകയായിരുന്നു. ദീപ നിശാന്തിനെ വിധി കര്‍ത്താവ് ആക്കിയതിനു എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഡിപിഐയെ വിളിച്ചു പ്രതിഷേധം അറിയിച്ചു എന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ദീപാ നിശാന്തിനെ ഒഴിവാക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. വിധിനിര്‍ണ്ണയത്തിന് ശേഷം പൊലീസ് വാഹനത്തിലാണ് ദീപ് നിശാന്ത് മടങ്ങിയത്. എന്നാല്‍ കവിതാ മോഷണ വിവാദം ഉണ്ടാകുന്നതിനും മുമ്പാണ് ദീപാ നിശാന്തിനെ മലയാളം ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായി നിശ്ചയിച്ചതെന്നും വിവാദവുമായി ഇതിന് ബന്ധമില്ലെന്നും അധികൃതര്‍ പറഞ്ഞു.






