
കൊച്ചി: പരേഡ് മൈതാനത്തും പരിസരത്തും തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി 2019 നെ വരവേറ്റു കൊച്ചിയില്‍ പാപ്പാഞ്ഞിക്കു തീ കൊളുത്തി. പരേഡ് മൈതാനിയിലും പരിസരത്തും തടിച്ചുകൂടിയ പതിനായിരങ്ങൾ ആട്ടവും പാട്ടുമായി 2018 നു വിടചൊല്ലി. വിദേശികൾ അടക്കമുള്ള ജനക്കൂട്ടം പുതുവർഷത്തെ ആർപ്പുവിളികളോടെ വരവേറ്റ നിമിഷം ഡേവിഡ് ഹാളിന്റെ മുൻവശത്ത് കൂറ്റൻ പാപ്പാഞ്ഞിയെ തീനാളങ്ങൾ പൊതിഞ്ഞു.
മേയർ സൗമിനി ജെയിൻ, കലക്ടർ മുഹമ്മദ് സഫിറുല്ല, സബ് കലക്ടർ സ്നേഹിൽകുമാർ സിങ്, നഗരസഭാ സ്ഥിരസമിതി അധ്യക്ഷ ഷൈനി മാത്യു എന്നിവർ ചേർന്നാണ് പാപ്പാഞ്ഞിക്ക് തീ കൊളുത്തിയത്. രാത്രി 12ന് തുറമുഖത്തെ കപ്പലുകളിൽ നിന്ന് ഉയർന്ന സൈറണുകൾക്കൊപ്പം പാപ്പാഞ്ഞിക്കു തീ കൊളുത്തുന്നതിനുള്ള കൗണ്ട്ഡൗണും ആരംഭിച്ചത്. ഇരുമ്പ് ചട്ടക്കൂടിൽ സ്ഥാപിച്ച പാപ്പാഞ്ഞിയുടെ കൈകളിൽ മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുള്ള ബാനർ ഉണ്ടായിരുന്നു. ചാലക്കുടി ആട്ടക്കളം ഗോത്രകലാമേളയുടെ നാടൻപാട്ട് അരങ്ങേറി.
സഞ്ചാരികളുടെ സ്വപ്ന തീരത്ത് ആവേശത്തിരകളുയർത്തിയാണ് തിരുവനന്തപുരം പുതുവർഷാഘോഷത്തിൽ പങ്കെടുത്തത്. കൊഴുപ്പേകാൻ ചെണ്ടമേളവും ഡി ജെ പാർട്ടികളും, നാടൻ കലാരൂപങ്ങളും ഹോട്ടലുകളിലും റസ്റ്ററന്റുകളിലും അരങ്ങേറി. സമയം 12 എത്തിയതും മാനത്തു പൂത്തിരികൾ വർണ്ണം വിതറി. കനത്ത സുരക്ഷയിലാണ് ബാംഗ്ലൂരിലെ പുതുവത്സരാഘോഷം നടന്നത്. ആയിരങ്ങള്‍ ഒത്തുകൂടി. പ്രധാന ആഘോഷങ്ങൾ നടന്ന എംജി റോഡിലും ബ്രിഗേഡ് റോഡിലും 50 ഹെലിക്യാമുകളും 500 സിസിടിവി ക്യാമറകളും വീഡിയോ വാളുകളും സ്ഥാപിച്ചിരുന്നു.
പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബാറുകളിലും പബ്ബുകളിലും ഡി.ജെ പാർട്ടികൾ അരങ്ങ് തകർത്തപ്പോൾ സുരക്ഷ പരിശോധനകളും കർശനമായി നടന്നു. വൈകിട്ട് 4 മുതൽ തന്നെ എംജി റോഡിലും ബ്രിഗേഡ് റോഡ്,ചർച്ച് സ്ട്രീറ്റ്, സെന്റ് മാർക്ക്സ് റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. 14,000 പൊലീസുകാരെയും 2000 ഹോംഗാർഡുകളെയും നഗരത്തിൽ മാത്രം നിയോഗിച്ചിരുന്നു.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പൊലീസ് പരിശോധന ശക്തമാക്കിയതോടെ പലരും സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് വെബ് ടാക്സികളിലാണു വീട്ടിലേക്കു മടങ്ങിയത്. തലയിൽ എൽഇഡി കൊമ്പുകൾ ധരിച്ചും വുവുസലേ പീപ്പികൾ ഊതിയുമാണ് പലരും പുതുവർഷ ആഘോഷത്തിനെത്തിയത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ പൊലീസുകാരെയും നിയോഗിച്ചിരുന്നു. റോഡിൽ മദ്യകുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുന്നത് തടയാൻ വേണ്ടിയാണ് 200 രൂപമുതൽ 1000 രൂപവരെയാണ് പിഴയായി ചുമത്തിയിരുന്നു.
മറീന ബീച്ചിൽ ലൈറ്റ് ഹൗസിനു സമീപം പൊലീസ് കമ്മിഷണർ കേക്ക് മുറിച്ച ചടങ്ങിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു. സുരക്ഷിത ഡ്രൈവിങ്ങിനെക്കുറിച്ചുള്ള ബോധവൽക്കരണത്തോടെയാണു കമ്മിഷണർ പുതുവർഷത്തെ വരവേറ്റത്. സുരക്ഷയുടെ കാവലിൽ ആയിരുന്നു മുംബൈയിലെ പുതുവർഷാഘോഷം. മറൈൻ ഡ്രൈവ്, ദാദർ, ജുഹു എന്നിവയടക്കം നഗരത്തിലെ പ്രധാന കടൽത്തീരങ്ങളിൽ ആഘോഷം തിരതല്ലി.
മുംബൈ നഗരത്തിലെ മിക്ക നക്ഷത്ര ഹോട്ടലുകളും ബോളിവുഡ് താരങ്ങളുടെയും പ്രമുഖ നൃത്ത, സംഗീത സംഘങ്ങളുടെയും വിനോദ വിരുന്നൊരുക്കി. ഉയർന്ന നിരക്കിലുള്ള ടിക്കറ്റ് നിരക്കാണ് അതിഥികൾക്ക് ഏർപ്പെടുത്തിയിരുന്നത്. പല ഹോട്ടലുകളും ഒട്ടേറെ ഓഫറുകളും ഉപയോക്താക്കളെ ആകർഷിക്കാനായി നൽകിയിരുന്നു. ദേവാലയങ്ങളിൽ വർഷാരംഭ പ്രാർഥനകളും പുതുവർഷത്തോട് അനുബന്ധിച്ച് നടത്തി.






