
തിരുവനന്തപുരം: സുപ്രീംകോടതിവിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല തന്ത്രി സ്ഥാനത്തു നിന്നും ഒഴിയണമെന്ന് മുഖ്യമന്ത്രി. സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിന് ക്ഷേത്രം നട അടച്ചിട്ടത് വിചിത്രമായ നടപടിയാണെന്നും സുപ്രീംകോടതി വിധിക്കെതിരേയുള്ള പ്രവര്‍ത്തനമാണ് തന്ത്രി നടത്തിയതെന്നും പറഞ്ഞു. സ്ഥാനത്തിരിക്കുമ്പോള്‍ ഭരണഘടനാ വ്യവസ്ഥകളുടെ നടപടിക്രമങ്ങള്‍ പാലിക്കാന്‍ സ്ഥാനത്തിരിക്കുന്നവര്‍ ബാദ്ധ്യസ്ഥനാണെന്നും വിയോജിപ്പുണ്ടെങ്കില്‍ സ്ഥാനം വിട്ടൊഴിയുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി അനുസരിച്ചാണ് സ്ത്രീകള്‍ ശബരിമലയില്‍ കയറിയത്. ഇതിന് നട അടച്ചിടുന്നതാണ് വിചിത്രമായ നടപടി. ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വംബോര്‍ഡാണ്. തന്ത്രി ലംഘിച്ചത് ദേവസ്വം ബോര്‍ഡിന്റെ വ്യവസ്ഥകളുടെ കൂടി ലംഘനമാണ്. ദേവസ്വംബോര്‍ഡിന്റെ ആള് എന്ന നിലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ തന്ത്രിയും ബാദ്ധ്യസ്ഥനാണ്. അല്ലെങ്കില്‍ പിന്നെ സ്ഥാനം വിട്ട് പോകുകയാണ് വേണ്ടത്. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടന്ന കേസില്‍ കക്ഷി ചേര്‍ന്ന തന്ത്രിയുടേയും ദേവസ്വം ബോര്‍ഡിന്റേയും വാദം കേട്ട ശേഷമാണ് വിധി പ്രസ്താവ്യം വന്നത്. ഇതോടെ വിധിയോട് യോജിക്കാതിരിക്കാന്‍ തന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്നത് സര്‍ക്കാരിന്റെ നയമല്ല. എന്നാല്‍ സുപ്രീംകോടതി വിധി പ്രകാരം എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇത് വിശ്വാസത്തോടുള്ള ബഹുമാനക്കുറവല്ല. ഇന്ത്യന്‍ ഭരണഘടനയോട് കൂറു പുലര്‍ത്തുക എന്ന സര്‍ക്കാര്‍ നിലപാടിന്റെയും ഉത്തരവാദിത്വത്തിന്റെയും ഭാഗമാണ്. ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേകമായി ഒരു പരിഗണനകളും നല്‍കിയില്ല. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥരായ പോലീസ് ദര്‍ശനത്തിന് എത്തിയ യുവതികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുകയാണ് ചെയ്തത്. സാധാരണ എല്ലാ ഭക്തരും വരുന്ന വഴിയിലൂടെയാണ് തന്നെ യുവതികള്‍ മല കയറിയത്. അവരെ ഹെലികോപ്റ്ററില്‍ ശബരിമലയില്‍ ഇറക്കുകയായിരുന്നില്ല. ഒരു പ്രതിഷേധമോ ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പോ അവിടെയുണ്ടായിരുന്ന ഭക്തര്‍ക്ക് ഉണ്ടാക്കിയില്ല. ദര്‍ശനം നടത്തി മടങ്ങിപ്പോയി കഴിഞ്ഞാണ് ദര്‍ശനം നടത്തിയ വിവരം തന്നെ പുറത്തുവന്നത്.
സ്വാഭാവികമായ പ്രതിഷേധം അയ്യപ്പ ഭക്തര്‍ക്കോ നാടിനോ ഇല്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. എല്ലാവരും ആ വിവരം അറിഞ്ഞത് അവര്‍ വഴിയില്‍ തിരിച്ചിറങ്ങിയ ശേഷമാണ്. പ്രത്യേകിച്ച് ഒരു സംഘര്‍ഷം ഇല്ലാതിരിക്കുമ്പോള്‍ സംഘര്‍ഷം ഉണ്ടാക്കണം എന്ന ചില പ്രത്യേക താല്‍പ്പര്യം എടുക്കുന്നവരും അതില്‍ രാഷ്ട്രീയ മുതലെടുപ്പ് ആഗ്രഹിക്കുന്നവരുമാണ് കുഴപ്പമുണ്ടാക്കുന്നത്. കൃത്യമായ ആസൂത്രണത്തിന്റെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. നാട്ടില്‍ ആകമാനം കലാപം ഉണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമം. ഇതില്‍ മന്ത്രിസഭ ആലോചിച്ചത് രാഷ്ട്രീയ താല്പര്യത്തോടെയുള്ള വ്യക്തമായ ഇടപെടലാണ്.
ഇന്നത്തെ ഹര്‍ത്താല്‍ യഥാര്‍ത്ഥത്തില്‍ സുപ്രീംകോടതി വിധിക്കെതിരേയാണ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന സംസ്ഥാന തലത്തിലുള്ള അഞ്ചാമത്തെ ഹര്‍ത്താലാണ്. മൂന്ന് മാസത്തിനിടയില്‍ ഏഴു ഹര്‍ത്താലുകളാണ് സംഘപരിവാര്‍ സംഘടിപ്പിച്ചത്. ആദ്യത്തെ ഹര്‍ത്താല്‍ ഒക്ടോബര്‍ 1 ന് ദേവസ്വം ബോര്‍ഡ് പുനപരിശോധനാ ഹര്‍ജി നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു ആദ്യ ഹര്‍ത്താല്‍. ഒക്ടോബര്‍ 18 ന് പോലീസ് നടപടിക്കെതിരേ ഹര്‍ത്താല്‍. നവംബര്‍ 2 ന് ഒരാള്‍ അപകടത്തില്‍ മരണപ്പെട്ടതിനു പത്തനംതിട്ടയില്‍ ഹര്‍ത്താല്‍. നവംബര്‍ 17 ന് വൃശ്ചികം 1 ന് മണ്ഡല മകരവിളക്കിന്റെ ഭാഗമായി നട തുറക്കുന്നതിന്റെ അന്ന് സംസ്ഥാന ഹര്‍ത്താല്‍. ഡിസംബര്‍ 11 ന് തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍. ഡിസംബര്‍ 17 ന് മദ്ധ്യവയസ്ക്കന് ആത്മഹത്യ ചെയ്തതിന് ഹര്‍ത്താല്‍. ഇന്നും ഹര്‍ത്താല്‍. ആത്മഹത്യയുടേയും അപകടമരണത്തിന്റെയും പേരില്‍ ഹര്‍ത്താല്‍ വെയ്ക്കുകയാണ് ബിജെപി. സാധാരണ സമരരൂപങ്ങളില്‍ ഏറ്റവും ഒടുവില്‍ സ്വീകരിക്കുന്നതാണ് ഹര്‍ത്താല്‍. തോന്നുമ്പോള്‍ തോന്നുമ്പോള്‍ ബിജെപി കള്ളക്കഥ മെനഞ്ഞ് ഹര്ത്താലുണ്ടാക്കുമെന്നും മുഖ്യമന്ത്രി ആരോപിച്ചു.






