
ലണ്ടന്‍: ബ്രക്സിറ്റ് കരാര്‍ വിജയിക്കാനായില്ലെങ്കിലും പിന്നാലെ വന്ന അവിശ്വാസപ്രമേയം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് അതിജീവിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ 19 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മെയ് പരാജയപ്പെടുത്തിയത്. പ്രമേയം വിജയിച്ചിരുന്നെങ്കില്‍ മേയ്ക്ക് രാജിവെക്കേണ്ടി വന്നേനെ. ബ്രിട്ടന് പൊതുതിരഞ്ഞെടുപ്പിലേക്കും നീങ്ങുകയും ചെയ്യുമായിരുന്നു.
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 306 പേര് വോട്ട് ചെയ്തപ്പോള്‍ 325 പേര് പ്രതികൂലിച്ചു. പ്രതിപക്ഷമായ ലേബര്‍പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കുപുറമേ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയിലെ ( ഡി.യു.പി.)അംഗങ്ങളും മേയെ പിന്തുണച്ചു. 650 അംഗ പാര്‍ലമെന്റില്‍ 317 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്.
നേരത്തേ യൂറോപ്യന്‍ യൂണിയന് (ഇ.യു.) വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ നിയമപരമായതും സാമ്പത്തീകവും യാത്രാരേഖകളും ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തെരേസാ മെയ് കൊണ്ടുവന്ന ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റ് വലിയ മാര്‍ജ്ജിനില്‍ തള്ളിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തില്‍ സ്വന്തംപാര്‍ട്ടിയിലെ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍ ഇരട്ടി വോട്ടിനായിരുന്നു പരാജയപ്പെട്ടത്.
ബ്രെക്സിറ്റ് കരാര്‍ പരാജയപ്പെട്ടതിന് തൊട്ടു പിന്നാലെയായിരുന്നു അവിശ്വാസ പ്രമേയവും കൊണ്ടുവന്നത്. ലേബര്‍ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 256- സീറ്റുകളാണ് ഉള്ളത്. അവിശ്വാസം അതിജീവിച്ചതിന് പിന്നാലെ മേയ് ബ്രക്സിറ്റില്‍ എംപിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. കാര്യമായ മാറ്റത്തോടു കൂടി ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിച്ചേക്കും. ഇൗ മാര്‍ച്ചിലാണ് ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്താകുന്നത്. നേരത്തേ ജനഹിത പരിശോധനയില്‍ ബ്രിട്ടീഷ്ജനത ബ്രെക്സിറ്റിനെ അനുകൂലിച്ചിരുന്നു. 2017 മുതല്‍ ബ്രിട്ടന് പുറത്തേക്ക് പോകുന്നതിന്റെ നടപടി തുടങ്ങിയിരുന്നു.






