
പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സഹപാഠിയായ ആൺകുട്ടിക്ക് തന്നോട് പ്രണയം തോന്നാത്തതിലുള്ള വൈരാഗ്യമാണ് ഇത്തരമൊരു പരാതി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും അവസാനിപ്പിക്കുന്നതിനായി കോടതിയിൽ റിപ്പോർട്ട് നൽകാൻ പോലീസ് തീരുമാനിച്ചു.
പീഡനം നടന്നതായി പോലീസിനും മജിസ്ട്രേറ്റിനും മുന്നിൽ പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നില്ല. ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിലും തെളിഞ്ഞു. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റിയതോടെയാണ് കേസ് വ്യാജമാണെന്ന് വ്യക്തമായത്. മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് നേരത്തെ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ വിട്ടയച്ചിരുന്നു.
സ്കൂളിലെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പത്ത് പേരുടെ പേരുകളായിരുന്നു പെൺകുട്ടി മൊഴിയിൽ നൽകിയിരുന്നത്. പോലീസ് പത്ത് പേരെയും കണ്ടെത്തിയിരുന്നു, ഇതിൽ ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം, പെൺകുട്ടി ചൈൽഡ് ലൈന് ആദ്യം മൊഴി നൽകാൻ ഇടയായ സാഹചര്യം പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.






