
വയനാട്: പീഡന പരമ്പരയ്ക്കൊടുവില്‍ ആദിവാസി പെണ്‍കുട്ടി പോലീസില്‍ പരാതിയുമായി എത്താന്‍ കാരണമായത് മാതാവ് കാട്ടിയ മനോധൈര്യം. കേസില്‍ എതിരേ നില്‍ക്കുന്നത് വമ്പനായിട്ടും ഭീഷണിയും പണം നല്കി സ്വാധീനിക്കാനുള്ള ശ്രമങ്ങളെല്ലാം ഇതിനകം ഇവര്‍ മറികടക്കുകയുണ്ടായി. ഒന്നരവര്‍ഷം നീണ്ട സഹനത്തിനൊടുവിലാണ് ഇവര്‍ ചൈല്‍ഡ്ലൈനെ വിവരം അറിയിച്ചത്.
ജോര്‍ജ്ജ് തങ്ങളെ ഭീഷണിപ്പെടുത്തുകയും പണം നല്കി വശീകരിക്കാന്‍ ശ്രമിച്ചതായും പോലീസിനോട് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. ജോര്‍ജ്ജിന്റെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ജോലിക്കായി എത്തിയതായിരുന്നു പെണ്‍കുട്ടി. 15 വയസ്സുമുതല്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിക്കൊണ്ടിരിക്കുകയായിരുന്നു. പത്താം ക്ളാസ്സില്‍ പഠിച്ചുകൊണ്ടിരിക്കെ പകുതിയായപ്പോഴായിരുന്നു ബലാത്സംഗം തുടങ്ങിയത്.
പെണ്‍കുട്ടിക്ക് ഒടുവില്‍ പഠനം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. ബലാത്സംഗത്തെ ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് നഗ്നചിത്രങ്ങളടക്കം കാട്ടി ഭീഷണിപ്പെടുത്തി. കൊല്ലുമെന്നും ഭീഷണി മുഴക്കുകയും ചെയ്തു. പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങള്‍ പോലുമറിഞ്ഞതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
ഒടുവില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ ആയിരുന്നു മാതാപിതാക്കള്‍ വിവരം ചൈല്‍ഡ് ലൈനോട് പറഞ്ഞത്. അവര്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി മൊഴി നല്‍കിയതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കേസ് ബത്തേരി സി ഐ യ്ക്ക് കൈമാറുകയായിരുന്നു. ജോര്‍ജ്ജ് സംസാരിക്കുന്ന ഫോണ്‍സംഭാഷണത്തിന്റെ രേഖകള്‍ മാതാപിതാക്കളുടെ കൈകളില്‍ ഉണ്ട്. മോശമായി രീതിയിലാണ് ഇതില്‍ സംസാരിക്കുന്നത്. പോക്സോ പ്രകോരമാണ് ജോര്‍ജ്ജിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. കേസ് ഉണ്ടാകുമെന്നായതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. അതേസമയം ഇന്നലെ ഉച്ചവരെ ഇയാള്‍ വീട്ടിലുണ്ടായിരുന്നു. അതിന് ശേഷമാണ് കാണാതായത്.
പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ മറ്റു ചില ഐ എന്‍ ടി യു സി ജില്ലാ നേതാക്കള്‍ വഴി പെണ്‍കുട്ടിക്ക് പണം വാഗ്ദാനം ചെയ്തെന്നും മാതാപിതാക്കള്‍ ആരോപിച്ചിട്ടുണ്ട്. നഗ്നചിത്രങ്ങളടക്കം കാണിച്ച് പെണ്‍കുട്ടിയെക്കൊണ്ട് കേസ് പിന്‍വലിപ്പിക്കാനും ശ്രമം നടന്നതായി വിവരമുണ്ട്. വയനാട് ഡിസിസിയംഗവും മുന്‍ പഞ്ചായത്തംഗവുമൊക്കെയായ ജോര്‍ജ്ജിനായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.





