
കൊച്ചി: മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം താത്ക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. കണ്ണന്‍ദേവന്റെ കൈവശമിരിക്കുന്ന ഭൂമിയില്‍ നിര്‍മ്മാണം നടത്താന്‍ പഞ്ചായത്തിനെ ആരാണ് അധികാരപ്പെടുത്തിയതെന്നും കോടതി ആരാഞ്ഞു. മൂന്നാറിലെ സി.പി.ഐ നേതാവ് ഔസേപ്പ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ഔസേപ്പിന്റെ ഹര്‍ജിക്കൊപ്പം സര്‍ക്കാരിന്റെ ഉപഹര്‍ജിയും പരിഗണിക്കാനും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.
2010ലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം മേഖലയില്‍ നിര്‍മ്മാണത്തിന് റവന്യൂവകുപ്പിന്റെ അനുമതി വേണം. ഇതുണ്ടായിട്ടില്ലെന്നും അഞ്ച് എതിര്‍കക്ഷികള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന് , പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ പഞ്ചായത്ത് അംഗം, കരാറുകാരന് എന്നീ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.
കണ്ണന് ദേവന്റെ കൈവശമിരിക്കുന്ന ഭൂമിയാണെന്നും അവിടെ നിര്‍മ്മാണത്തിന് പഞ്ചായത്തിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് ഔസേപ്പ് കോടതിയെ സമീപിച്ചത്. എന്നാല്‍ മേഖലയില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നില്ലെന്നും താത്ക്കാലികമായി നിര്‍ത്തിവച്ചുവെന്നും പഞ്ചായത്ത് കോടതിയില്‍ ബോധിപ്പിച്ചു.
സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദേവികുളം സബ് കലക്ടര്‍ നല്കിയ സത്യവാങ്മൂലവും ഉള്‍പ്പെടുത്തിയിരുന്നു. പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞ തന്നെ എം.എല്‍.എ അടക്കമുള്ളവര്‍ അധിക്ഷേപിച്ചുവെന്നും നിര്‍മ്മാണം തുടരാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയെന്നും സബ് കലക്ടര്‍ രേണു രാജ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.






