കൊച്ചി: തന്റെ പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് പരുക്കേറ്റ വിജേഷ് വിജയന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ കൈമാറി. വിജേഷിന്റെ അമ്മയുടെ പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ വച്ചാണ് കൈമാറിയത്. 12 വര്‍ഷം പഴക്കമുള്ള കേസ് തീര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് രജിസ്ട്രാര്‍ ജനറലിന് പരാതി ലഭിച്ചതോടെയാണ് ഒത്തുതീര്‍പ്പ് വേഗത്തിലാക്കിയത്.
2002ലാണ് വീഗാലാന്‍ഡ് അമ്യുസ്മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് തൃശൂര്‍ സ്വദേശിയായ വിജേഷ് വിജയന് പരുക്കേറ്റത്. ബക്കറ്റ് ഷവര്‍ എന്ന റൈഡില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ശരീരം തളര്‍ന്ന് വിജേഷ് അന്ന് മുതല്‍ വീല്‍ചെയറിലാണ് ജീവിതം തള്ളി നീക്കുന്നത്. ചികിത്സയ്ക്കായി 25 ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വന്നു.
ഇതേതുടര്‍ന്നാണ് നഷ്ടപരിഹാരം തേടി വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വിജേഷ് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും അതിനാല്‍ രണ്ടര ലക്ഷം രൂപ നല്‍കാമെന്നുമായിരുന്നു ചിറ്റിലപ്പള്ളിയുടെ നിലപാട്.
ഇതേതുടര്‍ന്ന് ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് വിമര്‍ശിച്ച ഹൈക്കോടതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും ചോദിച്ചിരുന്നു. എത്ര പണമുണ്ടായാലും അതൊന്നും മുകളിലേക്ക് കൊണ്ടു പോകാനാകില്ലെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചിരുന്നു.






