
കൊല്ലം : പ്ളസ് ടൂ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മരണകാരണമായത് മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരീക രക്തസ്രാവം. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ എത്തിയ പിതാവിനെ തിരിച്ചു കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തിയതായും കുടുംബം ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തെങ്കിലും മൊഴിയെടുക്കാന്‍ തയ്യാറാകാതെ തിരിച്ചു കേസെടുക്കുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തുകയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഫെബ്രുവരി 14 നായിരുന്നു രഞ്ജിത്ത് മര്‍ദ്ദനത്തിന് ഇരയായത്. പിന്നീട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. തലയ്ക്ക് അടിയേറ്റ രഞ്ജിത്ത് ബോധം കെട്ടു വീഴുകയായിരുന്നു. ആന്തരീക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. തെക്കുംഭാഗം സ്റ്റേഷനില്‍ എത്തി പിതാവ് സംഭവത്തില്‍ പരാതി നല്‍കിയതാണ് എന്നാല്‍ മൊഴിയെടുക്കാന്‍ കൂട്ടാക്കാതിരുന്ന പോലീസ് പ്രശ്നം ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാന്‍ കൂട്ടാക്കാതിരുന്നതിന് തിരിച്ചു കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
പിന്നീട് ഒത്തുതീര്‍പ്പില്‍ എത്തിക്കാന്‍ തെക്കും ഭാഗം പോലീസ് രഞ്ജിത്തിന്റെ പിതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ആരും പോയില്ല. പിന്നീടാണ് രഞ്ജിത്ത് ചികിത്സയ്ക്കിടയില്‍ മരണത്തിന് കീഴടങ്ങിയത്. മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്ന ജയിൽ വാർഡൻ വിനീതിനെ ജയിൽ ഡിജിപി സസ്പെൻറ് ചെയ്തു. അരിയനെല്ലൂരിനടുത്തുള്ള ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്ത് എന്നാരോപിച്ചായിരുന്നു രഞ്ജിത്തിനെ മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയെ അറിയില്ലെന്ന് രഞ്ജിത്ത് കാലുപിടിച്ച് പറഞ്ഞെങ്കിലും സംഘം മര്‍ദ്ദനം തുടരുകയും ഒടുവില്‍ തലയ്ക്ക് അടിയേറ്റ് രഞ്ജിത്ത് ബോധം കെട്ടു വീഴുകയും ആയിരുന്നു.
വീട്ടില്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്ന രഞ്ജിത്തിനെ തേടി ആദ്യമെത്തിയത് 12 പേരായിരുന്നു. ഇവര്‍ പോയ ശേഷം ജയില്‍ വാര്ഡന് വിനീതിന്റെ നേതൃത്വത്തില്‍ എത്തിയ ആറംഗ സംഘമായിരുന്നു ക്രൂരമായി മര്‍ദ്ദിച്ചത്.






