
ന്യൂഡല്‍ഹി: പ്രിയങ്കാഗാന്ധിയുടെ ആരാധനാലയം പള്ളിയാണെന്നും ക്രിസ്ത്യാനിയായ അവരെ കാശി വിശ്വനാഥക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം അഭിഭാഷകര്‍ രംഗത്ത്. പ്രവേശനം നിരോധിക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിന് നല്‍കിയിരിക്കുന്ന കത്തില്‍ ക്രിസ്തീയ വിശ്വാസിയായ പ്രിയങ്കയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതെ പുരാതന സനാതന ധര്‍മ്മം പരിപാലിക്കണമെന്നും പറയുന്നു.
യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തിട്ടുള്ള കത്തില്‍ പ്രിയങ്ക വേണമെങ്കില്‍ പള്ളിയില്‍ പോകട്ടെ എന്നാണ് പറഞ്ഞിരിക്കുന്നത്. അതിനിടയില്‍ യുപിയിലെ പ്രചരണം ഏറ്റെടുത്തിരിക്കുന്ന പ്രിയങ്കാഗാന്ധി ഇന്നലെ മുതല്‍ ഗംഗാനദിയിലൂടെയുള്ള മൂന്ന് ദിനം ബോട്ടുയാത്ര തുടങ്ങി. യാത്ര ഇന്ന് വിന്ധ്യാചല്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് തുടങ്ങുന്നത്. ബോട്ടില്‍ ഗംഗാനദിയിലൂടെ അലഹബാദില്‍ നിന്നും വാരണാസി വരെ 100 കിലോമീറ്ററാണ് സഞ്ചരിക്കുക. നരേന്ദ്രമോഡിയുടെ മണ്ഡലത്തില്‍ ക്ഷേത്രങ്ങള്‍ തോറും കയറിയിറങ്ങിയാണ് യാത്ര.
നദിക്കരയിലെ വിവിധ ഇടങ്ങളില്‍ നിന്നും സ്വീകരണം ഏറ്റുവാങ്ങിയും വിദ്യാര്‍ത്ഥികളുമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംവാദം നടത്തിയുമൊക്കെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ യാത്ര. പ്രസംഗത്തെക്കാള്‍ ജനങ്ങളുടെ പ്രശ്നം കേള്‍ക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നാണ് പ്രിയങ്ക പറഞ്ഞത്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭരണം കേന്ദ്രത്തില്‍ വരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പുകള്‍ ഗാന്ധി കുടുംബത്തിന് 'പിക്നിക്' ആണെന്നാണ് ബിജെപി തിരിച്ചടിച്ചിരിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിലും അവര്‍ വരും റിസോര്‍ട്ടുകളും മറ്റും സന്ദര്‍ശിക്കും വാചകമടിക്കും പോകും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവര്‍ ഇറ്റലിയിലേക്കോ സ്വിറ്റ്സര്‍ലന്‍ഡിലോ ആയിരിക്കും. യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയാണ് പ്രിയങ്കയ്ക്കെതിരേ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.






