
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് നടന്നതിന് തൊട്ടു പിന്നാലെ അനിൽ അംബാനിക്ക് ഫ്രഞ്ച് സർക്കാർ നികുതി ഇളവ് നൽകിയെന്ന് വെളിപ്പെടുത്തൽ. റിലയന്‍സിന്റെ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 'റിലയന്‍സ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാന്‍സ്' എന്ന പേരിലുള്ള കമ്പനിയ്ക്ക് 143 ദശലക്ഷം യൂറോ (11,19,51,02,358 രൂപ) ഇളവ് നല്‍കിയതായി ഫ്രഞ്ച് ദിനപ്പത്രമായ ലെ മോണ്ടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനി 151 മില്യൺ ഡോളറാണ് നികുതി ഇനത്തിൽ നൽകേണ്ടിയിരന്നുത്. എന്നാൽ 7 മില്യൺ യുറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിച്ചു. ഇന്ത്യ 36 റഫാല്‍ പോര് വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഇളവുകളും പ്രഖ്യാപിച്ചത്.
നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയത്. ഇതിനു തൊട്ടു പിന്നാലെയാണ് ഫ്രാന്‍സ് റിലയന്‍സിന് 14.37 കോടി യൂറോയുടെ നികുതി ഒഴിവാക്കിക്കൊടുത്തത്. ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 73 ലക്ഷം യൂറോ മാത്രം അടച്ച് അന്വേഷണം ഒഴിവാക്കാന്‍ അവസരം നല്‍കുകയായിരുന്നു.






