
ചണ്ഡിഗഢ്: ജലന്ധര്‍ രൂപതയിലെ റെയ്ഡിനിടെ പിടിച്ചെടുത്ത തുകയില്‍ കാണാതായ ഏഴു കോടി രൂപയില്‍ 2.38 കോടി രൂപ കണ്ടെടുത്തതായി പഞ്ചാബ് പോലീസ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ അറസ്റ്റിലായ പഞ്ചാബ് പോലീസിലെ രണ്ട് എ.എസ്.ഐമാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു പേരില്‍ നിന്നാണ് പണം കണ്ടെടുത്തത്.
അവശേഷിക്കുന്ന പണം കൂടി കണ്ടെത്താല്‍ അന്വേഷണം തുടരുകയാണെന്ന് പഞ്ചാബ് ഡി.ജി.പി ദിനകര്‍ ഗുപ്ത അറിയിച്ചു. നിര്‍മ്മല്‍ സിംഗ് എന്നയാളില്‍ നിന്നും ഒരു കോടി രൂപ, സുരിന്ദര്പാല് എന്നയാളില്‍ നിന്നും 40 ലക്ഷം രൂപ, മൊഹദ് ഷക്കീല്‍ എന്നയാളില്‍ നിന്ന് 20 ലക്ഷം, അമ്രിക് സിംഗ് എന്നയാളില്‍ നിന്ന് 30 ലക്ഷം, ദേവേന്ദ്രകുമാര്‍ എന്നയാളില്‍ നിന്ന് 18 ലക്ഷം എന്നിങ്ങനെയാണ് കണ്ടെടുത്തത്.
ഖന്ന പോലീസ് ആണ് ഫെബ്രുവരി അവസാനം ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനും ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ജീസസ് സഭ ജനറാളുമായ ഫാ.ആന്റണി മാടശേരിയുടെ പ്രതാപുരയിലെ വസതിയില്‍ നിന്നും കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തത്. 9.66 കോടി രൂപ പിടിച്ചെടുത്തുവെന്നാണ് പോലീസ് അറിയിച്ചിരുന്നത്. എന്നാല്‍ 16.65 കോടി രൂപ പോലീസ് കൊണ്ടുപോയെന്ന് ഫാ.ആന്റണി പരാതിപ്പെട്ടിരുന്നു.
ഇതോടെ പോലീസിന് വിവരം നല്കിയ ആളും എ.എസ്.ഐമാരായ ജോഗീന്ദര്‍ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരും ഒളിവില്‍ പോയിരുന്നു. ചൊവ്വാഴ്ചയാണ് എ.എസ്.ഐമാരെ കൊച്ചിയിലെ ഒരു ഹോട്ടലില്‍ നിന്നും പിടികൂടിയത്. പണം വിദേശത്തേക്ക് അയച്ചുവെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നത്.
പഞ്ചാബ് പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പണം നാട്ടില്‍തന്നെ പലര്‍ക്കായി വീതിച്ച വിവരം ഇവര്‍ നല്‍കിയത്. കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയ ഇവരെ പഞ്ചാബിലേക്ക് കൊണ്ടുപോകുന്നതിനുള്ള ട്രാന്‍സിറ്റ് റിമാന്‍ഡ് പഞ്ചാബ് പോലീസ് നേടിയിട്ടുണ്ട്.
അതേസമയം, പോലീസ് പിടിച്ചെടുത്തുവെന്ന് ഔദ്യോഗികമായി അറിയിച്ച 9.66 കോടിയുടെ കണക്ക് കാണിക്കുന്നതില്‍ ഫാ.ആന്റണി മാടശേരി പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് അധികൃതര്‍ പണം സര്‍ക്കാര്‍ ട്രഷറിയില്‍ അടക്കുകയും ചെയ്തു.







