
ന്യൂഡല്‍ഹി: കാവല്ക്കാരന് കള്ളനാണെന്ന രാഷ്ട്രീയത്തില്‍ ഉറച്ചു നില്‍ക്കുന്നതായും തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സാമ്പത്തീകരംഗത്തെയും തൊഴില്‍ രംഗത്തെയും മോഡി തകര്‍ത്തെന്നും തൊഴിലില്ലായ്മയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്നും തൊഴിലില്ലായ്മയെ കുറിച്ച് മോഡി എന്തിനാണ് മൗനം പാലിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു.
സേനയുടെ മിന്നലാക്രമണങ്ങളെ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്ന മോഡി സൈന്യത്തെ അവഹേളിക്കുന്ന നിലപാടാണ് എടുക്കുന്നത്. ഇന്ത്യന്‍ സൈന്യം സ്വകാര്യസ്വത്താണെന്ന നിലയിലാണ് മോഡിയുടെ നിലപാട്. യുപിഎയുടെ കാലത്തും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും അതിനെ ഗെയിം എന്ന് വിളിക്കുന്നതിലൂടെ മോഡി അപമാനിക്കുന്നത് സൈന്യത്തെയാണെന്നും രാഹുല്‍ പറഞ്ഞു. യുപിഎ കാലത്ത് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകളുടെ കണക്കുകളും വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ നിരത്തി.
യുപിഎ ഭരണകാലത്ത് ഭട്കല് സെക്ടര്‍, ശാരദാ സെക്ടര്‍, നീലം വാലി, സെവന്പത്ര എന്നിവിടങ്ങളില്‍ സൈന്യം മിന്നലാക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതെല്ലാം സൈന്യത്തിന്റെ നേട്ടമാണ്. കോണ്‍ഗ്രസിന്റെ നേട്ടമല്ല. ഇക്കാര്യങ്ങളൊന്നും നേട്ടമായി കോണ്‍ഗ്രസ് പറയാതിരുന്നത് സൈന്യത്തെ രാഷ്ട്രീയ വല്ക്കരിക്കാതിരുന്നത് കൊണ്ടാണ്. ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം തൊഴിലില്ലായ്മ, അഴിമതി, കാര്‍ഷിക പ്രശ്നങ്ങള്‍ എന്നിവയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ 22 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. സാമ്പത്തീക വികസനത്തിനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിയാണ് ന്യായ്.
ഭീകരതയെ ശക്തമായി തന്നെ നേരിടേണ്ടതുണ്ട്. എന്നാല്‍ അതിനേക്കാള്‍ വലിയ വിഷയം രാജ്യത്തുണ്ട്. മസൂദ് അസറിനെ പാിസ്താനിലേക്ക് അയച്ചത് ആരാണെന്നും രാഹുല്‍ ചോദിച്ചു. റഫാല്‍ ഇടപാടില്‍ പുറത്തുവന്ന രേഖകളെക്കുറിച്ച് മോഡി മിണ്ടുന്നേയില്ല. സുപ്രീംകോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് എന്നിവയെ എല്ലാം ആര്‍എസ്എസ് നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. ഏതെങ്കിലും സ്ഥാപനം അതിന് വഴങ്ങിയാല്‍ തടയുമെന്നും പറഞ്ഞു. പ്രധാനമന്ത്രി ആരെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.






