
അമേഠി: വലംകയ്യായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നവര്‍ക്ക് തൂക്കുമരം കിട്ടാന്‍ നിയമനടപടിയുടെ ഏതറ്റം വരെയും പോകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്തിയതിന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സ്മൃതിയുടെ പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ച ഏറ്റവും അടുത്ത അനുയായി സുരേന്ദ്ര സിംഗ് എന്ന പ്രവര്ത്തകന് വെടിയേറ്റു മരിച്ചത് വലിയ ആഘാതമായിരുന്നു. മരണാനന്തര ചടങ്ങുകളിലെല്ലാം സ്മൃതി പങ്കെടുത്തു.
മരണം അറിഞ്ഞ് ഡല്‍ഹിയിലെ പരിപാടികള്‍ ഒഴിവാക്കി സ്മൃതി സൂരേന്ദ്രസിംഗിന്റെ വീട്ടിലെത്തുകയും മരണാനന്തര ചടങ്ങുകളില്‍ പങ്കാളികളാകുകയും ചെയ്തു. സംസ്ക്കാര കര്‍മ്മത്തിനായി എടുത്തപ്പോള്‍ മന്ത്രി ശവമഞ്ചം ഒരുവശത്ത് നിന്ന് ചുമലിലേന്തി. ഒരു കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തിലേക്കു മൃതദേഹം ചുമന്ന് കാല്‍നടയായി സഞ്ചരിക്കുകയും ചെയ്തു. മൃതദേഹം ചുമക്കുക എന്ന നൂറു വര്‍ഷമായി പുരുഷന്മാര് ചെയ്തിരുന്ന ആചാരമാണ് കേന്ദ്രമന്ത്രി തിരുത്തിയത്.
ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങളെ ആശേ്ളഷിച്ച് ആശ്വസിപ്പിക്കാനും മന്ത്രി മറന്നില്ല. അമേഠിയുടെ ചുമതലയുള്ള യുപി മന്ത്രി മൊഹ്സീന് റാസയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ സ്മൃതിക്കൊപ്പം ഉണ്ടായിരുന്നു. സ്മൃതിയ്ക്ക് വേണ്ടി യുപിയിലെ ഏറ്റവും അടിത്തട്ട് പ്രവര്‍ത്തനങ്ങളും പ്രചരണങ്ങളും ഏകോപിപ്പിച്ചിരുന്നത് ബറൗലിയ ഗ്രാമീണനായ സുരേന്ദ്ര സിംഗായിരുന്നു. ശനിയാഴ.ച വൈകിട്ടാണ് സ്വന്തം വീട്ടില്‍ വെച്ച് ഇയാള്‍ വെടിയേറ്റ് മരിച്ചത്. തോക്കുധാരികളായ നാലു പേര് വീട്ടിനുള്ളിലേക്ക് കടന്നു കയറി വെടിയുതിര്‍ക്കുകയായിരുന്നു.
പെട്ടെന്ന് തന്നെ ലക്നൗവിലെ കെജിഎം യുവില്‍ പ്രവേശിപ്പിച്ചെങ്കിലൂം ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ''രാത്രി 11.30 യോടെ സുരേന്ദ്ര പ്രതാപ് ബാല്‍ക്കെണിയിലേക്ക് ഉറങ്ങാന്‍ പോയി. മക്കളായ അഭയ് യും അനുരാഗും ഉറങ്ങി. നിറയൊഴിക്കുന്ന ശബ്ദം കേട്ട് എല്ലാവരും ഞെട്ടി ഉണര്‍ന്നു നോക്കുമ്പോള്‍ വാസിം, ഗോലു, നസീം എന്നിവര്‍ ഓടുന്നത് കണ്ടു. രാമചന്ദ്രയും ഒപ്പമുണ്ടായിരുന്നു.'' അടുത്ത ഗ്രാമത്തിലെ ധര്‍മ്മാനന്ദ ഗുപ്തയുമായുള്ള ശത്രുതയുടെ ഭാഗമാണ് കൊലപാതകമെന്ന് സംശയിക്കുന്നതായി സുരേന്ദ്രപ്രതാപിന്റെ സഹോദരന് നരേന്ദ്ര പോലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നു.നടന്ന വ്യാപകമായ തെരച്ചിലില്‍ അക്രമവുമായി ബന്ധപ്പെട്ട മൂന്ന് പേരെ പോലീസിന് പിടിക്കാനായി.
കുറ്റവാളികള്‍ക്കായി ഗൗരിഗഞ്ച്, ജെയ്സ്, ടിലോലി എന്നിങ്ങനെ മൂന്ന് താലൂക്കുകളില്‍ പോലീസ് ശക്തമായ തെരച്ചിലാണ് നടത്തിയത്. സുരേന്ദ്ര സിംഗ് നിസ്വാര്‍ത്ഥനും വിശ്വസ്തനുമായ പാര്‍ട്ടി അംഗമായിരുന്നെന്നും കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കാളിയാകുന്നതായും സ്മൃതി പറഞ്ഞു. പിതാവിന്റെ മരണം രാഷ്ട്രീയ കൊലപാതകമെന്നാണ് മകന് അഭയ് പ്രതാപ് സിംഗ് ആരോപിച്ചത്.






