
ഇസ്ളാമാബാദ്: മാരകരോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് തെക്കന്‍ പാകിസ്താനിലെ റെറ്റോഡെറോ ജില്ല ഒറ്റപ്പെടുന്നു. പ്രായമായവരും പിഞ്ചു കുഞ്ഞുങ്ങളും ഉള്‍പ്പെടെ എയ്ഡ്സ് രോഗികള്‍ കൂടിയതിനെ തുടര്‍ന്ന് പ്രദേശത്തേ വരാന്‍ ആള്ക്കാര് മടിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇവിടെ നിന്നും കണ്ടെത്തിയത് 700 പുതിയ രോഗികളെയാണ്. ഈ വര്‍ഷം ഏപ്രില്‍ 25 മുതല്‍ മെയ് 25 വരെ ഫെഡറല്‍ ഹെല്‍ത്ത മിനിസ്ട്രി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 681 എയ്ഡ്സ് ബാധിതരില്‍ 537 പേര് കുട്ടികളാണ്.
വാര്‍ത്തകള്‍ പുറത്തുവന്നതോടെ റെറ്റോഡെറോ ജില്ലയിലെ അല്ലാ ദിനോ സീല്റ ഗ്രാമം ഒറ്റപ്പെട്ട സ്ഥിതിയാണ്. ഈ ഗ്രാമത്തിലേക്കുള്ള സന്ദര്‍ശനം ആള്ക്കാര് നിര്‍ത്തി. ഗ്രാമീണരുമായി സഹവസിക്കാനോ ഒരുമിച്ച് ആഹാരം കഴിക്കാനോ ആരും തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. 70 കാരി നാഥയായ കുടുംബത്തിലെ അഞ്ചു പേരാണ് രോഗബാധിതര്‍. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നതിനിടയില്‍ കണ്ടെത്തിയ രോഗബാധ നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. മണ്‍കുടിലിലാണ് ആള്ക്കാര് ഇവിടെ താമസിക്കുന്നത്. വിറകായി ഉപയോഗിക്കുന്നത് ഉണങ്ങിയ ചാണകവും. സാധനങ്ങള്‍ കഴുതയെ കെട്ടിയ വാഹനത്തിലാണ് കൊണ്ടുപോകുന്നത്.
വെറും 1500 പേര് മാത്രമുള്ള ഗ്രാമത്തില്‍ കഴിഞ്ഞമാസം തന്നെ 21 പേര്‍ക്ക് അസുഖം കണ്ടെത്തി. ഇതില്‍ 17 പേര് കുട്ടികളാണ്. രണ്ടിനും 12 നും ഇടയില്‍ പ്രായക്കാരാണ് മിക്ക കുട്ടികളും. ഇസ്ളാമാബാദില്‍ നിന്നും 1000 കിലോമീറ്റര്‍ അകലെയുള്ള സിന്ധ് പ്രവിശ്യയില്‍ വരുന്ന ജില്ലയില്‍ 330,000 ആണ് ജനസംഖ്യ. രോഗികളുടെ എണ്ണം പെരുകിപ്പെരുകി വരുന്നത് അധികാരികളെയും ഞെട്ടിക്കുകയാണ്. തന്റെ ചെറിയ ക്ളിനിക്കില്‍ ജനക്കൂട്ടം നിറഞ്ഞു കവിയുകയാണെന്ന് ഡോ. ഇമ്രാന് അക്ബര്‍ അര്‍ബാനി പറയുന്നു. രോഗികളുടെ എണ്ണം ആയിരത്തോളം വരുമെന്നും ഇദ്ദേഹം സംശയിക്കുന്നു.
രാജ്യത്ത് 1,63,000 എയ്ഡ്സ് രോഗികള്‍ ഉണ്ടെന്നാണ് പാകിസ്താനി ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്. ഇവരില്‍ 25,000 പേര് മാത്രമാണ് ഫെഡറല്‍ എയ്ഡ്സ് കണ്‍ട്രോണ്‍ പ്രോഗ്രാമില്‍ പങ്കാളിയായിട്ടുള്ളത്. രോഗികളുടെ എണ്ണം കൂടുതലാണെന്ന് കണ്ടതോടെ പാക് സര്ക്കാാര് ലോകാരോഗ്യ സംഘടനയുടെയും അമേരിക്കയുടെയും സഹായം തേടിയിട്ടുണ്ട്. വിദേശത്ത് നിന്നുള്ള വൈദ്യസഹായ സംഘം ലര്‍ക്കാനയില്‍ മാത്രം മൂന്ന് ചികിത്സാകേന്ദ്രങ്ങള്‍ തുറന്ന് 50,000 എച്ചഐവി കിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം താഴ്ന്ന വരുമാനക്കാരുടെ നാടായ പാകിസ്താനില്‍ പലര്‍ക്കും ചികിത്സാചെലവ് താങ്ങാന്‍ കഴിയുന്നില്ല.
ആരോഗ്യപരിപാലന രംഗം അത്ര മെച്ചമല്ലാത്ത പാകിസ്താനിലെ 208 ദശലക്ഷം പേരുടെയും ദിവസവരുമാനം 3.20 ഡോളര്‍ മാത്രമാണ്. അതേസമയം സുരക്ഷിതമല്ലാത്ത ലൈംഗികതയല്ല. പകരം സിറിഞ്ചില്‍ ഉപയോഗിച്ച സുരക്ഷിതമല്ലാത്ത സൂചികളാണ് രോഗം ഈ രീതിയില്‍ പടരാന്‍ കാരണമായി ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാകിസ്താനില്‍ മയക്കുമരുന്ന് കുത്തി വെയ്ക്കല്‍ യുവാക്കള്‍ക്കിടയില്‍ പതിവാണ്. യുവാക്കള്‍ ഇക്കാര്യത്തിനായി ഉപയോഗിക്കുന്ന സുരക്ഷിതമല്ലാത്ത സിറിഞ്ചാണ് രോഗം പടര്‍ത്തിയതെന്നാണ് നിഗമനം.
മയക്കുമരുന്ന് ഗുളികകളെക്കാള്‍ ലഹരി കുത്തിവെയ്പ്പിലൂടെ കിട്ടുമെന്നാണ് യുവാക്കള്‍ക്കിടയിലുള്ള ഒരു വിശ്വാസം. സിന്ധ് പ്രവിശ്യയില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കപ്പെട്ട സൂചികളെ കുറിച്ച് 2005 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറഞ്ഞിരുന്നു. രോഗികള്‍ കൂടിയതോടെ ചെറിയ ക്ളീനിക്കുകളില്‍ വരെ 200 രോഗികള്‍ വരെ എത്തുന്നുണ്ടെന്നാണ് വിവരം.






