
മലയാളത്തിന്റെ അതുല്യ നടനായിരുന്നു ജയന്. ഏകദേശം 120-ലധികം മലയാള ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ നായകനെന്ന വിശേഷണവും ജയനായിരുന്നു. ഓര്‍മ്മയായിട്ട് മൂന്നര പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും മലയാള സിനിമയിലും പ്രേക്ഷകരില്‍ ജയന് ഇന്നും നിറഞ്ഞു നില്ക്കുന്നു. ജയന്റെ മരണം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സംഭവമായിരുന്നു.
1980 നവംബര്‍ 16ന് കോളിളക്കം എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിനിടയിലായിരുന്നു ജയന്റെ അപകട മരണം. ഇത് പിന്നീട് അപകടമരണമല്ലെന്നും, കൊലപാതകമാണെന്നുമൊക്കെയുള്ള അപവാദങ്ങള്‍ ഉയര്‍ന്നു. മലയാള സിനിമയിലെ പല പ്രമുഖ നടന്മാരുടെയും പേരുകള്‍ അന്ന് ജയന്റെ മരണവുമായി ബന്ധപ്പെട്ട് കേട്ടു. എന്നാല്‍ ജയന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന അപവാദങ്ങളെല്ലാം തന്നെ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് പറയുകയാണ് പഴയകാല നടി ശ്രീലതാ നമ്പൂതിരി. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശ്രീലത ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയത്.
'' ഈ പറയുന്ന ഗോസിപ്പുകള്‍ക്കൊന്നും ഒരു ബന്ധവുമില്ല. ഞാന്‍ അഭിനയം നിറുത്തിയ ചിത്രമാണത്. ഞാന്‍ ചെന്നൈയോട് വിട പറയുന്ന ദിവസമാണ്. ഷൂട്ടിംഗ് കഴിഞ്ഞ് പോകാന്‍ ഇരിക്കുവാണ്. ആ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു ബാലന് കെ നായര്‍ ചവിട്ടി താഴ്ത്തി, സോമനോ സുകുമാരനൊയൊക്കെ കൈക്കൂലി കൊടുത്ത് ചെയ്തതാണെന്നൊക്കെ. അതൊന്നുമല്ല. സംഭവം എന്താണെന്ന് വച്ചാല്‍, ജയന് എന്തു റിസ്ക് എടുത്തും ഇങ്ങനെയുള്ള സീനുകള്‍ ചെയ്യുന്ന ഒരാളാണ്. ആദ്യം ആ ഷോട്ട് എടുത്ത് ഓകെയാണെന്ന് ഡയറക്ടര്‍ പറഞ്ഞതാണ്.
പിന്നെയും പുള്ളിക്കത് പറ്റാത്തതു കൊണ്ട് ഹെലികോപ്ടറില്‍ ഒന്നുകൂടി എടുക്കണമെന്നു പറഞ്ഞു. ഒന്നുകൂടെ പുള്ളി അതില്‍ പിടിച്ചപ്പോള്‍ വെയിറ്റ് ഒരു സൈഡിലോട്ടായി. തട്ടാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ പൈലറ്റ് മേല്‍പ്പോട്ടതു പൊക്കി. അപ്പോള്‍ കൈവിട്ടു. താഴെ വീണ് തലയിടിച്ചു. ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല. കാരണം, വെജിറ്റബിള്‍ പോലെ കിടന്നേനെ. പുള്ളിയുടെ ആരോഗ്യത്തിന്റെയോ, മനസിന്റെയോ ബലം കാരണം പുള്ളി നടന്ന് കാറില്‍ കയറി എന്നാണ് പറയുന്നത്'' - ശ്രീലത നമ്പൂതിരി പറയുന്നു.






