
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അദ്ധ്യക്ഷയും സിപിഎം നേതാവുമായ പി കെ ശ്യാമളയ്ക്കെതിരേ പ്രാഥമികമായ തെളിവില്ലെന്ന് അന്വേഷണസംഘം. അനുമതി വൈകിപ്പിക്കാന്‍ ശ്രമം നടന്നെന്നും ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടല്‍ നടന്നതായും കണ്ടെത്തി. ഇതിനിടയില്‍ നഗരസഭാ സെക്രട്ടറി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
നഗരസഭാ സെക്രട്ടറി എം കെ ഗിരീഷാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. സാജനുള്ള അനുമതി വൈകിപ്പിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി അന്വേഷണ സംഘത്തിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അപേക്ഷ പരിഗണിച്ച സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഓരോ തവണയും തടസ്സവാദം ഉന്നയിച്ചിരുന്നതായി കണ്ടെത്തി. എഞ്ചിനീയര്‍ പറഞ്ഞിട്ടും നഗരസഭാ സെക്രട്ടറി അനാവശ്യ ഇടപെടല്‍ നടത്തുകയായിരുന്നു.
കേസില്‍ തങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തിയിട്ടില്ല എന്നും നിരപരാധികളാണെന്നും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം മാത്രമാണ് നടത്തിയതെന്നും ഗിരീഷ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ നഗരസഭാ സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സസ്പെന്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന ഇവരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ജാമ്യാപേക്ഷ നാളെ ഹൈക്കോടതി സിംഗിള്‍ബഞ്ച് പരിഗണിക്കും. സാജന്റെ മരണത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ ഗിരീഷ് സമര്‍പ്പിച്ചത്. സംഭവത്തില്‍ ശ്യാമളയ്ക്കെതിരേ പെട്ടെന്ന് കേസെടുക്കാന്‍ സാധ്യതയില്ലെന്നാണ് ഏറ്റവുംപുതിയ വിവരം. നേരത്തേ പ്രത്യേക അന്വേഷണസംഘം സാജന്റെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്തു.
വീട്ടില്‍ നിന്നും ഒരു ഡയറിയും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അനുമതി തടസ്സപ്പെടുത്തുന്നു എന്ന് സാജന് ആരോപിച്ചിട്ടുണ്ടെങ്കിലും ആരുടേയും പേര് പറഞ്ഞിട്ടില്ല. എന്നാല്‍ പി ജയരാജന് ഉള്‍പ്പെടെ തന്നെ ചില സിപിഎം നേതാക്കള്‍ സഹായിച്ചിരുന്നതായും വ്യക്തമാക്കിയിട്ടുണ്ട. സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. അതിനിടെ സാജന്റെ കണ്വെന്ഷന് സെന്ററിന് അനുമതി നല്‍കാനുള്ള തീരുമാനം ഇന്നുമുണ്ടാകില്ല. ഇതിന് രണ്ടു ദിവസം കൂടിയെടുക്കും.






