
കണ്ണുര്‍: ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടിസുനിയും സ്വര്ണ്ണക്കവര്ച്ചക്കാരന് കാക്ക രഞ്ജിത്തും തമ്മില്‍ ബന്ധമുണ്ടെന്നതിന്റെ തെളിവുമായി പോലീസ്. പരോള്‍ കിട്ടി പുറത്തിറങ്ങിയ കാലത്ത് സുനി കാക്കരഞ്ജിത്തിന്റെ സംഘം താമസിച്ചിരുന്ന കോഴിക്കോട് ഫ്ളാറ്റില്‍ എത്തിയതിന്റെ ഫോട്ടോ പോലീസ് പുറത്തുവിട്ടു. കാക്ക രഞ്ജിത്ത് ഉള്‍പ്പെടുന്ന സംഘത്തിനൊപ്പം കൊടിസുനി നില്ക്കുന്ന ചിത്രമാണ് പോലീസിനു കിട്ടിയത്.
ടി.പി വധക്കേസിൽ നിന്ന് കുറ്റ വിമുക്തനാക്കപ്പെട്ട കോടിയേരി ചിരുന്നംകണ്ടിയിൽ സി.കെ രജികാന്ത്, പിടിച്ചുപറിക്കേസുകളിലും മറ്റും പ്രതിയായ കാക്ക രഞ്ജിത്ത് എന്നിവരുൾപ്പെടുന്ന സംഘത്തെ സുനി കോഴിക്കോട്ടെ ഒരു ഫ്ലാറ്റിൽവെച്ച് കണ്ടതായിട്ടാണ് പോലീസിന്റെ കണ്ടെത്തല്‍. സംഘത്തിലുള്ള പലരും ജീവപര്യന്തം ശിക്ഷ അനുഭവിച്ച ജയിൽ മോചിതരും, കൊലക്കേസ് പ്രതികളുമാണ്. ഇവർ കൂടിച്ചേർന്നത് എന്തിനാണെന്ന് കണ്ടെത്തിയിട്ടില്ല.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോഴായിരുന്നു കാക്ക രഞ്ജിത്തുമായുള്ള ബന്ധം സംബന്ധിച്ച ആരോപണം ഉയർന്നു വന്നത്. സ്വർണ്ണം തട്ടിയെടുക്കുന്നതിന് കാക്ക രഞ്ജിത്തിന് ജയിലിലിരുന്നു കൊണ്ട് കൊടി സുനി നിർദേശം നൽകിയിരുന്നെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. എന്നാല്‍ കൊടിസുനി ഇക്കാര്യം നിഷേധിച്ചിരുന്നു. ജയിലിനുള്ളിൽനിന്ന് കൊടി സുനി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യ ഒത്തുചേരൽ വിവരവും വരുന്നത്.
നേരത്തേ വിയ്യൂര്‍ ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയ കൊടിസുനി ഇതേ കാലത്ത് കൈതേരി സ്വദേശിയായ റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന് കൂത്തുപറമ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഇതേ പരോൾ കാലയളവിലാണ് കോഴിക്കോട് പാലാഴിയിലെ ഫ്ളാറ്റിൽ ഇരുവരും ഒത്തുചേര്‍ന്നതെന്നും പോലീസ് കരുതുന്നു. ജയിലില്‍ ആണെങ്കിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കൊടിസുനി കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന വാര്‍ത്ത നേരത്തേ പുറത്തു വന്നിരുന്നു.






