
ന്യൂയോര്‍ക്ക്: സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന ഫേസ് ആപ്പിനെതിരെ അന്വേഷണം വേണമെന്ന് അമേരിക്ക. അമേരിക്കന്‍ സെനറ്റ് മൈനോറിറ്റി ലീഡര്‍ ചാക്ക് ഷൂമറാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എഫ്.ബി.ഐ ആപ്പിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് ഇദ്ദേഹം ട്വിറ്ററില്‍ ഒരു കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ സമൂഹത്തില്‍ ആഴത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ആപ്ലിക്കേഷനാണ് ഇതെന്ന് ചാക്ക് കുറ്റപ്പെടുത്തുന്നു. അമേരിക്കന്‍ ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ വിദേശ ശക്തിയുടെ തടവില്‍ ആകുന്ന അവസ്ഥയാണ് ഫേസ് ആപ്പ് ഉണ്ടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
റഷ്യന്‍ കമ്പനിയായ വയര്‍ലെസ് ലാബ്സ് ആണ് ഫേസ് ആപ്പിന് പിന്നില്‍, ഇത് തന്നെയാണ് അമേരിക്കയില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കാരണം. അതേസമയം പ്രായം കൂട്ടി ഫേസ് ആപ്പില്‍ കളിക്കുന്നവര്‍ക്ക് ഇത് ഒരു കെണിയാണോ എന്ന സംശയമാണ് ചില ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള സേവന നിബന്ധനകള്‍ ഇതിലേക്കുള്ള സൂചനയായി പറയപ്പെടുന്നു.
ആപ്പ് വഴി ഇന്‍സ്റ്റാള്‍ ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഒരിക്കലും അവസാനിക്കാത്തതും മാറ്റാന്‍ കഴിയാത്തതുമായ റോയല്‍റ്റി ആപ്ലിക്കേന് സ്വന്തമാണെന്ന് ആപ്പ് നിബന്ധന വെയ്ക്കുന്നു. ഒപ്പം ആപ്പിലെത്തുന്ന ചിത്രങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള എവിടേയും ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നും വ്യക്തമാക്കുന്നു.
റഷ്യന്‍ കമ്പനി തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ ആപ്പിലുണ്ടാകുന്ന വിവരങ്ങള്‍ സൂക്ഷിക്കാറില്ലെന്നും അതിന്റെ വിവരങ്ങല്‍ ശേഖരിക്കാറില്ലെന്നും റഷ്യയിലെ സെന്റ് പീറ്റേര്‍സ് ബര്‍ഗ് ആസ്ഥാനമാക്കിയ വയര്‍ലെസ് ലാബ്സ് പറയുന്നു. അമേരിക്കയില്‍ നിന്നോ മറ്റ് രാജ്യങ്ങളില്‍ നിന്നോ ഉള്ള വിവരങ്ങള്‍ റഷ്യയിലേക്ക് എത്തിക്കുന്നില്ലെന്നും വയര്‍ലെസ് ലാബ്സ് വ്യക്തമാക്കുന്നു.
അതേസമയം ആപ്പിനെ അത്ര ഭയക്കേണ്ട കാര്യം ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. ഒരാള്‍ ആപ്പില്‍ നല്കുന്ന വിവരങ്ങള്‍ അമേരിക്കയിലെ ആമസോണ്‍ സെര്‍വറുകളില്‍ നിലനില്ക്കും. പക്ഷേ അവര്‍ക്ക് ആവശ്യമുള്ളതെന്തും ചെയ്യാനുള്ള ലൈസന്‍സ് എപ്പോഴുമുണ്ടാവുകയും ചെയ്യും. ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കളായ റഷ്യന്‍ കമ്പനി നിങ്ങളുടെ വിവരങ്ങള്‍ മറ്റ് കമ്പനിക്ക് നല്കി വില്പന നടക്കുമെന്നതിന് അര്‍ത്ഥമില്ല. എന്നാല്‍ പരിണിത ഫലങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്, ഇതിന്റെ പ്രാധാന്യം വ്യക്തിപരമാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.
BIG: Share if you used #FaceApp:
Because millions of Americans have used it
It’s owned by a Russia-based company
And users are required to provide full, irrevocable access to their personal photos & data pic.twitter.com/cejLLwBQcr— Chuck Schumer (@SenSchumer) July 18, 2019






