
ലക്നൗ: ഒരു കാലത്ത് ഇന്ത്യ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ വര്‍ഗ്ഗീയ കലാപക്കേസുകളില്‍ പ്രതികളെ കോടതി വെറുതെവിട്ടു. സാക്ഷികള്‍ കൂറുമാറുകയോ തെളിവുകള്‍ ഇല്ലാതാകുകയോ ചെയ്യപ്പെട്ട സാഹചര്യത്തില്‍ മൊത്തം ഉണ്ടായിരുന്ന 41 കേസുകളില്‍ 40 എണ്ണത്തിലും പ്രതികളെ കോടതി വെറുതേവിട്ടു. 2013 ല്‍ കൊലപാതകങ്ങളും വീടു നശിപ്പിക്കലും സ്വന്തം നാടുവിട്ട് ആള്‍ക്കാര്‍ക്ക് പാലായനം ചെയ്യപ്പെടേണ്ടി വരികയും ചെയ്ത ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസുകളിലാണ് പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്.
മുസാഫർ നഗറിൽ ഹിന്ദു, മുസ്ലിം വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ കലാപത്തില്‍ കുറഞ്ഞത് 65 കൊലപാതകങ്ങള്‍ ഉണ്ടായതായിട്ടായിരുന്നു റിപ്പോര്‍ട്ട്. 93 പേർക്ക് പരിക്കേൽക്കുകയും അമ്പതിനായിരത്തോളമാളുകൾക്ക് നാടുവിടേണ്ടിയും വന്നിരുന്നു. ദൃക്സാക്ഷി മൊഴികളെ ആസ്പദമാക്കി പത്ത് വിചാരണക്കേസുകളാണ് യുപി സര്‍ക്കാര്‍ ഫയല്‍ ചെയ്തിരുന്നത്. ഇവയില്‍ സാക്ഷികളെല്ലാം കൂറു മാറുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നാണ് വിചാരണവേളയില്‍ നല്കിയ മൊഴി. സാക്ഷികളുടെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു കുറ്റപത്രങ്ങളെല്ലാം സമർപ്പിക്കപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായിരുന്നവര്‍ പോലും കൂറുമാറിയവരില്‍ പെടുന്നു.
2017 ജനുവരി മാസത്തിവും 2019 ഫെബ്രുവരി മാസത്തിനുമിടയിലാണ് ഈ വിചാരണകളെല്ലാം പൂർത്തിയായത്. 2017 മുതൽ 41 കേസുകളിലാണ് മുസാഫർനഗറിലെ കോടതികൾ വിധി പ്രസ്താവിച്ചത്. അതേസമയം 2019 ഫെബ്രുവരി 8 ന് വിധി പുറത്തുവന്ന കാവാൽ ഗ്രാമത്തിൽ 2013 ഓഗസ്റ്റ് 27ന് ഗൗരവ്, സച്ചിൻ എന്നീ രണ്ടുപേരെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചു. മുസാഫർനഗർ കലാപത്തിന് കാരണമായെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിലെ പ്രതികളായ മുസമ്മിൽ മുജാസ്സിം, ഫർഖാൻ, നദീം, ജഹാംഗീർ, അഫ്സൽ, ഇഖ്ബാൽ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഈ ഒരു കൊലക്കേസില്‍ മാത്രമാണ് മറിച്ചുള്ള ഫലമുണ്ടായത്.
കേസില്‍ പ്രോസിക്യൂഷനെതിരേയും ആരോപണം ശക്തമാണ്. പത്ത് കൊലപാതകക്കേസുകളിലെ രേഖകൾ പരിശോധിച്ചതിൽ നിന്നും അഞ്ച് കൊലപാതക കേസുകളിൽ പൊലീസ് ആയുധങ്ങൾ കോടതിയിൽ ഹാജരാക്കുകയുണ്ടായില്ല. ആയുധങ്ങള്‍ ഉപയോഗിച്ചെന്ന് എഫ്ഐആർ പറയുന്നുണ്ടെങ്കിലും വെറും അഞ്ച് കേസുകളിൽ മാത്രമാണ് ആയുധങ്ങള്‍ ഹാജരാക്കിയത്. മറ്റൊരു കേസിൽ ആയുധങ്ങളിൽ രക്തം പുരണ്ടിട്ടില്ലാത്തതിനാൽ തെളിവായി ഹാജരാക്കാനാകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
ഈ ആയുധങ്ങൾ പൊലീസ് ഫോറന്‍സിക് പരിശോധന നടത്തിയിരുന്നില്ല. ഇത്തരമൊരാവശ്യം പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായതുമില്ല. ഹരജിക്കാർ 69 അക്രമികളുടെ പേര് പരാമർശിച്ചിട്ടുണ്ടെങ്കിലും ഇതിൽ 45 പേരുടെയും വിവരങ്ങൾ പരാതിയിൽ പരാമർശിച്ചിരുന്നില്ല. പ്രൊസിക്യൂഷൻ ഒരു ഘട്ടത്തിൽപ്പോലും പൊലീസിനെ ക്രോസ് വിസ്താരവും ചെയ്തില്ല. ഈ കേസുകളിലൊന്നിലും അപ്പീൽ നൽകാൻ സർക്കാരും ഉദ്ദേശിക്കുന്നില്ല. എല്ലാ കേസുകളിലും സാക്ഷികൾ കൂറു മാറിയ സാഹചര്യത്തില്‍ പ്രൊസിക്യൂഷന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന യാതൊന്നും നിലവിലില്ല എന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്.






