
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയില്‍ നിന്ന് മാറ്റണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദികര്‍ ഉപവാസ സമരം നടത്തുന്ന സാഹചര്യത്തില്‍ സിറോ മലബാര്‍ സഭ സ്ഥിരം സിനഡ് ചര്‍ച്ച തുടങ്ങി. വൈദികരുടെ പ്രതിനിധികളുമായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ചാണ് ചര്‍ച്ച. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് വൈദികരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. കര്‍ദിനാള്‍ ആലഞ്ചേരി പങ്കെടുത്താല്‍ ചര്‍ച്ച ബഹിഷ്കരിക്കുമെന്ന് വൈദികര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍, ഫാ.ബെന്നി മാരാംപറമ്പില്‍, ഫാ.ഹോര്‍മിസ് മൈനാട്ടി, ഫാ.ജോയ്സ് കൈതക്കോട്ടില്‍, ഫാ.ജോസ് ഒഴലക്കാട്ട്, ഫാ.ജോസ് ഇടശ്ശേരി, ഫാ.ആന്റണി നരികുളം, ഫാ.പോള്‍ ചിറ്റിനപ്പിള്ളി, അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ.സെബാസ്റ്റിയന് തളിയന്‍ എന്നിവരാണ് വൈദികരെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. സ്ഥിരം സിനഡില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ആര്ച്ച്ബിഷഷ് ആന്‍ഡ്രൂസ് താഴത്ത്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യൂ മൂലേക്കാട്ട്, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, പാലക്കാട് ബിഷപ് ജേക്കബ് മനത്തോടത്ത് എന്നിവരാണ് അംഗങ്ങള്‍. സിനഡിന്റെ ക്വാറം തികയാന്‍ അംഗങ്ങളുടെ കുറവുവന്നാല്‍ മറ്റ് ബിഷപുമാരെ നിര്‍ദേശിക്കാം.
അതിനിടെ, വൈദികരുടെ പ്രതിഷേധ സമരത്തെ തള്ളിപ്പറഞ്ഞ് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് രംഗത്തെത്തി. സഭയുടെ തലവന്റേയും സിനഡിന്റെയും തീരുമാനത്തെ ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് ഭരണങ്ങാനത്ത് സഭയുടെ ഒരു പരിപാടിക്കിടെ ബിഷപ് പറഞ്ഞു. ചോദ്യം ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളും ചോദ്യം ചെയ്തു തുടങ്ങി. അത് അച്ചടക്കരാഹിത്യമാണ്. സഭാനേതൃത്വത്വം വളരെയേറെ ശ്രദ്ധിച്ചില്ലെങ്കില്‍ നമുക്ക് ബുദ്ധിമുട്ടുണ്ടാകും. ഐക്യത്തോടെ നില്‍ക്കേണ്ട കാര്യങ്ങളെ വളരെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല.
ഒരു വൈദികനോ ബിഷപിനോ വ്യക്തിയ്ക്കോ അത്മായനോ ആര്‍ക്കായാലും സഭയുടെ സിനഡിനെയോ സിനഡിന്റെ തലവനെയോ ചോദ്യം ചെയ്യാന്‍ പാടില്ല. സിനഡ് എല്ലാവരോടും ബന്ധപ്പെട്ടിരിക്കുന്നതാണ്. സിനഡിന്റെയേയോ തലവനേയോ ചോദ്യം ചെയ്യാനോ തലവന്‍ മാറിനില്ക്കാന് ആവശ്യപ്പെടാനോ ഒരു വ്യക്തിക്കും അവകാശമില്ല. വലിയ ഭൂരിപക്ഷത്തോടെ സിറോ മലബാര്‍ സഭ തെരഞ്ഞെടുത്ത തലവനാണ് നമ്മുടേത്. അത് ഏതെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ട കാരണത്താല്‍, വളരെ നിഷ്കളങ്കനായ ആത്മാര്‍ത്ഥതയോടെ സേവനം ചെയ്തുകൊണ്ടിരിക്കുന്ന തലവനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് പിന്മാറേണ്ടതാണ്.
ആരെങ്കിലും പറഞ്ഞതുകൊണ്ട് തലവനെ മാറ്റിനിര്‍ത്തപ്പെടേണ്ടി വന്നാല്‍ പിന്നെ ഈ തുടരുന്ന ശുശ്രൂഷകള്‍ക്ക് കാര്യമുണ്ടെന്ന് കരുതുന്നില്ല. ഈ വിഷയം പിതാക്കന്മാര് വളരെ ഗൗരവത്തോടെ ഈ വിഷയം ഈ ദിവസങ്ങളില്‍ പരിഗണനയ്ക്ക് എടുക്കുമെന്നും ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു.
അതേസമയം, വൈദികരുടെ സമരം രണ്ടു ദിവസത്തിനകം അവസാനിപ്പിച്ച് സിനഡിന്റെ തീരുമാനത്തോട് യോജിച്ച് പോയില്ലെങ്കില്‍ വിശ്വാസികളെ ഇറക്കി സമരം ചെയ്യുമെന്ന മുന്നറിയിപ്പുമായി കര്‍ദിനാളിനെ അനുകൂലിക്കുന്ന പക്ഷത്തിന്റെ സംഘടനയായ കാത്തലിക് ലെയ്റ്റി മൂവ്മെന്റ് രംഗത്തെത്തി. അതിനിടെ, സമരം ചെയ്യുന്ന വൈദികര്‍ക്ക് പിന്തുണയുമായി അതിരൂപതയിലെ വിവിധ ഫൊറോനകളില്‍ നിന്നും വൈദികരും വിശ്വാസികളും അതിരൂപത ആസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രശ്നപരിഹാരമായില്ലെങ്കില്‍ വൈദികര്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്ന മുന്നറിയിപ്പാണ് വിശ്വാസികള്‍ നല്‍കുന്നത്.
ഫാ.ജോസഫ് പാറേക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം വൈദികരാണ് അതിരൂപത ആസ്ഥാനത്ത് നിരാഹാര പ്രാര്‍ത്ഥനാ സമരം നടത്തുന്നത്. സമരം രണ്ടാം ദിവസവും തുടരുകയാണ്. സമരം തുടരുന്നത് സഭാ നേതൃത്വത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെങ്കിലും വൈദികരുടെ ആവശ്യത്തിനു വഴങ്ങാന്‍ സാധ്യതയില്ല.






