
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരുപതയുടെ ചുമതലയില്‍ നിന്നും മാറ്റണം എന്നതടക്കം അഞ്ചിന ആവശ്യങ്ങളുമായി സത്യാഗ്രഹമനുഷ്ഠിക്കുന്ന അതിരുപതയിലെ വൈദികരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ സ്ഥിരം സിനഡിലെ പ്രതിനിധികള്‍ അടക്കമുള്ള ബിഷപ്പമാര് വൈദികരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. അഞ്ചു മണിക്കൂറിലേറെ നീണ്ട ചര്‍ച്ച ആശാവഹമാണെങ്കിലും തങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ബിഷപ്പുമാരുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തില്‍ ചില വ്യക്തത വരുത്തേണ്ടതിനാല്‍ സമരം തുടരുകയാണെന്ന് ഇന്നലെ രാത്രി വൈകി വൈദിക സമിതി വക്താവ് ഫാ.ജോസ് വൈലിക്കോടത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ബിഷപ്പുമാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ അത്മായ- യുവജന സംഘടനകളുടെ പ്രതിനിധികളുമായി വൈദികര്‍ ചര്‍ച്ച നടത്തുകയാണ്. തുടര്‍ നിലപാട് ഇതിനു ശേഷം അറിയിക്കാമെന്ന് വൈദികര്‍ വ്യക്തമാക്കി.
വൈദികര്‍ പുറത്തുവിട്ട പത്രക്കുറിപ്പ്:
മെത്രാന് സംഘവുമായി എറണാകുളം - അങ്കമാലി അതിരൂപത വൈദീകപ്രതിനിധികള് സംഭാഷണം നടത്തി
സീറോ മലബാര്‍ സ്ഥിരം സിനഡ് അംഗമായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ 8 മെത്രാന്മാരാണ് എറണാകുളം-അങ്കമാലി വൈദീക പ്രതിനിധികളായ 9 വൈദീകരുമായി കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ വച്ച് ചര്‍ച്ച നടത്തിയത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച ചര്‍ച്ച രാത്രി 8.30 ഓടെയാണ് പൂര്‍ത്തിയായത്. മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോസഫ് പെരുംതോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ പോള്‍ ആലപ്പാട്ട്, കുരിയ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ വാണിയാപുരക്കല്‍ എന്നവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് മെത്രാന്മാര്. വൈദീക പ്രതിനിധികളെ വളരെ അനുഭാവപൂര്‍വം ശ്രവിക്കുകയും ഒരു തുറന്ന ചര്‍ച്ച ഉണ്ടാവുകയും ചെയ്തു എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വൈദീകര്‍ പറഞ്ഞു. അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഉടനീളം വൈദീകര്‍ ശക്തവും വ്യക്തവുമായി കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോഴും കുലീനതയും ആദരവും പുലര്‍ത്തിയതിനെ മെത്രാന്മാര് സ്ലാഘിച്ചു.
വൈദീകര്‍ അവതരിപ്പിച്ച കാര്യങ്ങളോട് മെത്രാന്മാര് ക്രിയാത്മകമായി പ്രതികരിച്ചു. അതിന്മേലുള്ള തങ്ങളുടെ തീരുമാനങ്ങള്‍ അതിരൂപത ഭവനത്തില്‍ ഉപവാസ പ്രാര്‍ത്ഥയില്‍ ആയിരിക്കുന്നവരോട് ആലോചിട്ടു അറിയിക്കാം എന്ന് പറഞ്ഞു വൈദീക പ്രതിനിധികള്‍ തിരിച്ചു പോരുകയായിരുന്നു. അതിരൂപത ഭവനത്തില്‍ സന്നിഹിതരായിരുന്ന വൈദീകരോടും അല്മായ പ്രതിനിധികളോടും നടത്തിയ പ്രസ്തുത ആലോചന യോഗത്തില്‍ മെത്രാന്മാരുമായുള്ള ചര്‍ച്ചയില്‍ എത്തിച്ചേര്‍ന്ന പൊതുധാരണകളുടെ ചില വിശദാംശങ്ങളില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമേ ഉപവാസ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം എടുക്കാന്‍ കഴിയൂ എന്ന് തീരുമാനിക്കുകയും അത് ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദീക പ്രതിനികള്‍ അറിയിക്കുകയും ചെയ്തു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ പൊതു ധാരണകള്‍ അല്മയരും യുവജന പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത ശേഷം അറിയിക്കുന്നതാണ്.
ഫാ. സെബാസ്റ്റ്യന്‍ തളിയന്‍, കണ്‍വീനര്‍, അതിരൂപത സംരക്ഷണ സമിതി.






