
ഇഎംഎസിന്റെ പേരില്‍ രമ്യ ഹരിദാസ് എംപിയെ ന്യായികരിച്ച വിടി ബല്‍റാം എംഎല്‍എക്ക് മറുപടിയുമായി സിപിഐ(എം) എറണാകുളം ജില്ലാ കമ്മിറ്റി അംഗം സി ബി ദേവദര്‍ശനന്‍. രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തിയതിനെ ഇഎംഎസ് മകള്‍ മാലതിക്കായി സാരി വാങ്ങാന്‍ കൊടുത്തിവിട്ട കത്തിനെ ബന്ധപ്പെടുത്തിയാണ് ബല്‍റാം ന്യായികരിച്ചത്. രമ്യ ഹരിദാസ് കാര്‍ വാങ്ങുന്നതിനെ ഇഎംഎസ്സിന്റെ ജീവിതവുമായി ബന്ധിപ്പിക്കുന്നത് അല്പത്തരമായി പോയി എന്ന് ദേവദപര്ശനന് ഫേസ്ബുക്കില്‍ കുറിച്ചു.
വാര്‍ത്തകളില്‍ ശ്രദ്ധ നേടാന്‍ കുസൃതിത്തരം ഒപ്പിക്കുന്ന കലാപരിപാടി ബല്‍റാം ഇപ്പോഴും നിര്‍ത്താത്തതില്‍ പരാതിയില്ല. പക്ഷെ സഖാവ് ഇഎംഎസിനെ അപമാനിക്കാന്‍ താങ്കള്‍ക്ക് അവകാശമില്ല. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
മിസ്റ്റര്‍ വി ടി ബല്‍റാം വാര്‍ത്തകളില്‍ ശ്രദ്ധ നേടാന്‍ കുസൃതിത്തരം ഒപ്പിക്കുന്ന കലാപരിപാടി താങ്കള്‍ ഇപ്പോഴും നിര്‍ത്താത്തതില്‍ പരാതിയില്ല. പക്ഷെ സഖാവ് ഇ എം എസിനെ അപമാനിക്കാന്‍ താങ്കള്‍ക്ക് അവകാശമില്ല. സ്വന്തമായുള്ളതെല്ലാം പാര്‍ട്ടിക്ക് സമര്‍പ്പിച്ച മഹാനാണ് ഇ എം എസ്. തനിക്ക് കിട്ടുന്ന എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും പാര്‍ട്ടിയ്ക്ക് നല്‍കുകയും പാര്‍ട്ടി നല്കുന്ന അലവന്‍സ് വാങ്ങുകയും ചെയ്തിരുന്ന സഖാവാണ് ഇ എം എസ്.മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ ശമ്പളവും എം എല്‍ യുടെ പ്രതിമാസ വേതനവും മുന്‍ എം എല്‍ എ ക്കുള്ള പെന്‍ഷനും എല്ലാം സ്വകാര്യമാക്കാതെ പാര്‍ട്ടി അക്കൗണ്ടിലേക്ക് ആയിരുന്നു. അവിടെ നിന്ന് മിനിമം അലവന്‍സ് വാങ്ങും. ബലറാം ഇ എം എസ്സിനെ ഇനിയും പഠിച്ചിട്ടില്ല. രമ്യ ഹരിദാസിന് കാറു വാങ്ങുന്നതും വാങ്ങാത്തതും നിങ്ങളുടെ കാര്യം.ഒരു സി പി ഐ (എം) നേതാവും ഇതില്‍ ഒന്നും പറഞ്ഞിട്ടില്ല. നിങ്ങളുടെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളിയാണ് പ്രതികരിച്ച് വിമര്‍ശിച്ചത്.അതിന് ഇ എം എസിനെ അധിക്ഷേപിക്കുന്നത് അല്പത്തമായി പോയി. മുപ്പത് വര്‍ഷം മുമ്പ് (1989)സ്വന്തം വസ്ത്രത്തിലെ കീറിയ ഭാഗം തുന്നാന്‍ സൂചിയും നൂലും ചോദിച്ച് ഉച്ചക്ക് എറണാകുളം ലെനിന് സെന്ററിലെ വിശ്രമിക്കുന്ന മുറിയില്‍ നിന്ന് പുറത്തിറങ്ങിയ സഖാവ് ഇ എം നെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അന്ന് 3സംസ്ഥാനം ഭരിക്കുന്ന സി പി ഐ (എം) ന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ഇ എം എസ് എന്ന് ഓര്‍മ്മിക്കണം.അത് കണ്ട് ഓഫീസിലെ സഖാക്കളുടെ കണ്ണ് നനഞ്ഞ് പോയി.തനിക്കുള്ളതെല്ലാം ലേഖനങ്ങള്‍ക്കുള്ള പ്രതിഫലവും പുസ്തകങ്ങള്‍ക്കുള്ള റോയല്‍റ്റിയും ഉള്‍പ്പെടെ പാര്‍ട്ടിക്ക് സമര്‍പ്പിച്ച സഖാവ് ഇ എം എസ്സിനെ അപമാനിക്കുന്നവരെ ചരിത്രം ചവറ്റുകൊട്ടയില്‍ തള്ളും.






