
തിരുവനന്തപുരം: പമ്പയിലും ശബരിമല സന്നിധാനത്തും വ്യാപാരികള്‍ ദേവസ്വം ബോര്‍ഡിന് നല്‍കേണ്ട കോടികളുടെ ലേലത്തുക ഒഴിവാക്കാന്‍ മൂന്ന് സി.പി.എം. പ്രമുഖര്‍ ലക്ഷങ്ങളുടെ പിരിവ് നടത്തിയെന്ന് ആരോപണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചതോടെ ഇന്റലിജന്‍സ് എ.ഡി.ജി.പിയോട് സംഭവം അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ശബരിമലയുടെ പേരില്‍ മറ്റൊരു വിവാദമൊഴിവാക്കാന്‍ നടപടികള്‍ രഹസ്യമാക്കാനും നിര്‍ദേശമുണ്ട്.
ദേവസ്വം ബോര്‍ഡുമായി അടുത്ത ബന്ധംപുലര്‍ത്തുന്ന മൂന്നുപേരുടെ നേതൃത്വത്തിലാണ് പിരിവ് നടന്നിരിക്കുന്നത്. 2018-19 സീസണില്‍ ശബരിമലയില്‍ കടകള്‍ ലേലത്തിനെടുത്ത കച്ചവടക്കാര്‍ ലേലത്തുകയുടെ പകുതിമാത്രമാണ് ദേവസ്വം ബോര്‍ഡിന് നല്‍കിയത്. പ്രളയത്തെത്തുടര്‍ന്ന് ഭക്തരുടെ എണ്ണത്തിലുണ്ടായ കുറവ് വ്യാപാരത്തെ ബാധിച്ചെന്ന് കാണിച്ച് ലേലത്തുക നല്കാന് വ്യാപാരികള്‍ തയാറായില്ല. 16 കോടി രൂപയാണ് ദേവസ്വം ബോര്‍ഡില്‍ ലഭിക്കേണ്ടിയിരുന്നത്. ഇതു നല്‍കണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് കടയുടമകള്‍ക്ക് കത്തു നല്‍കിയിരുന്നു.
ഇതു ചോദ്യം ചെയ്ത് കടയുടമകള്‍ കോടതിയെ സമീപിച്ചെങ്കിലും അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ബോര്‍ഡിനെ ചുമതലപ്പെടുത്തി. തുടര്‍ന്നാണ് പണം ഒഴിവാക്കിതാരാമെന്ന് പറഞ്ഞ് പിരിവ് നടത്തിയത്. 40 ലക്ഷം ആദ്യഗഡുവായി പിടിച്ചുവാങ്ങി. ബാക്കി ഫണ്ടിലേക്കാണെന്ന് പറഞ്ഞായിരുന്നു പിരിവ്. തിരുവനന്തപുരം സ്വദേശി മണികണ്ഠനായിരുന്നു പണപ്പിരിവിന്റെ ഏജന്റ്. തെളിവുകള്‍ സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്.






