
മുംബൈ : നദിയില്‍ ചാടി ജീവനൊടുക്കിയ വി.ജി സിദ്ധാര്‍ത്ഥയുടെ വിയോഗം ലോകം മുഴുവന്‍ സംസാരവിഷയമാകുമ്പോഴും ഏക മകന്റെ വിയോഗം അറിയാതെ രോഗക്കിടക്കയിലാണ് പിതാവ് ഗംഗയ്യ. ഗംഗയ്യയുടെയും വാസന്തി ഹെഡ്ജയുടെയും ഏക മകനാണ് സിദ്ധാര്‍ത്ഥ.
വിവാഹം കഴിഞ്ഞ് ഒരുപാട് പ്രാര്‍ത്ഥനകള്‍ക്കും ചികിത്സയ്ക്കും ശേഷമായിരുന്നു സിദ്ധാര്‍ത്ഥയുടെ ജനനം. ചിക്കമംഗ്ലൂര്‍ എന്ന ചെറിയ ഗ്രാമത്തിലെ കാപ്പിയെ ലോകം മുഴുവന്‍ പ്രസിദ്ധനാക്കിയ മകന് ജീവനൊടുക്കിയപ്പോള്‍ രോഗത്തോട് മല്ലടിക്കുകയാണ് 96 കാരനായ പിതാവ്. കോമ അവസ്ഥയിലാണ് അദ്ദേഹമെന്ന് അടുത്ത ബന്ധുക്കളും ആശുപത്രിവൃത്തങ്ങളും അറിയിച്ചു. മരണത്തിന് മൂന്ന് ദിവസം മുന്‍പും സിദ്ധാര്‍ത്ഥ അച്ഛനെ കാണാന്‍ എത്തിയിരുന്നു. അന്ന് അച്ഛന്റെ കിടക്കയ്ക്ക് അരുകില്‍ ഏറെ നേരം ഇരുന്ന് സിദ്ധാര്‍ത്ഥ തേങ്ങിക്കരഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
വാര്ധക്യസഹകമായ അസുഖങ്ങളെ തുടര്‍ന്ന് 15 ദിവസം മുന്‍പാണ് ഗംഗയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഞാന്‍ ഇനിയും വരുമെന്ന് വാക്ക് നല്‍കിയായിരുന്നു മടക്കം. അമ്മ വാസന്തിയും അരുകിലുണ്ടായിരുന്നു. എന്നും മാതാപിതാക്കളെ അഭിമാനം കൊള്ളിച്ച മകനായിരുന്നു സിദ്ധാര്‍ത്ഥ. കോമ അവസ്ഥ പിതാവിന് ഒരു തരത്തില്‍ അനുഗ്രഹമാണെന്നും ആറ്റുനോറ്റുണ്ടായ മകന്റെ വിയോഗം അദ്ദേഹത്തെ എത്രമാത്രം തളര്‍ത്തുമെന്ന് പറയാന്‍ കഴിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ബിസിനസ്സുകാരനായും കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയുടെ മരുമകനായും വാര്‍ത്തകളില്‍ ഇടം നേടുമ്പോഴും ചിക്കമംഗ്ലൂരിലെ എസ്റ്റേറ്റില്‍ അമിത ആര്‍ഭാടങ്ങളില്ലാത്ത ജീവിതം നയിക്കുകയായിരുന്നു ഈ ദമ്പതികള്‍.





