
ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷ സാധ്യതയെന്ന ആശങ്ക ഉയര്‍ത്തി കൂടുതല്‍ സൈനികരെയും വ്യോമസേനയെയും താഴ്വാരത്തേക്ക് കേന്ദ്രം അയയ്ക്കുന്നു. കശ്മീരില്‍ അധികമായി 28,000 സൈനികരെ കൂടി അയയ്ക്കാന്‍ കേന്ദ്രം കഴിഞ്ഞ ദിവസം തീരുമാനം എടുത്തതിന് പിന്നാലെയാണ് വ്യോമസേനയെക്കൂടി അയയ്ക്കുന്നത്. രാഷ്ട്രീയ റൈഫിള്‍സിനെയും മറ്റ് യൂണിറ്റിനേയും നിയന്ത്രണ രേഖയില്‍ വിന്യസിപ്പിച്ചതോടെ കശ്മീര്‍ താഴ്വാരത്ത് നിന്നും പാകിസ്താന് തീവ്രവാദികളെ തരത്താനുള്ള സൈനീകനീക്കമാണോ എന്ന ചോദ്യം ഉയരുകയാണ്.
ഇന്ത്യാ ടുഡേയാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. വ്യാഴാഴ്ച സായാഹ്നം മുതല്‍ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ ജമ്മു കശ്മീര്‍ മേഖലയ്ക്ക് നീങ്ങിയിട്ടുണ്ട്. ഇതിനൊപ്പമാണ് സൈനിക ശക്തിയും ഇവിടെ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നഗരത്തിന്റെയും താഴ്വാരത്തെയും മര്‍മ്മ സ്ഥാനങ്ങളില്‍ സിആര്‍പിഎസ് ഭടന്മാരെ നിയോഗിച്ചിട്ടുണ്ട്. 28,000 സൈനികര്‍ വരുന്ന 280 കമ്പനി സുരക്ഷാ സേനയെയാണ് കശ്മീര്‍ താഴ്വരയില് വിന്യസിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ സൈന്യത്തെയും വ്യോമസേനയെയും കണ്ടതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത മൂന്‍കൂട്ടിക്കണ്ട് പ്രദേശവാസികള്‍ അത്യാവശ്യ വസ്തുക്കളും ഭക്ഷ പദാര്‍ത്ഥങ്ങളും കൂടുതല്‍ ശേഖരിക്കാനും തുടങ്ങിയിട്ടുണ്ട്.
വിദേശ ഭീകരര്‍ പോലീസുകാരെയും മറ്റും ലക്ഷ്യമിടുന്നതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരം അനുസരിച്ച് ഒറ്റപ്പെട്ട ക്ഷേത്രങ്ങള്‍ പോലെയുള്ള ഇടങ്ങളില്‍ നിന്നും സുരക്ഷാ ഭടന്മാരെ തിരിച്ചുവിളിച്ചിട്ടുണ്ട്്. വേനലവധിയുടെ ഭാഗമായി നല്‍കിയിരുന്ന അവധിയിലെ 10 ദിവസം നേരത്തേയാക്കി വ്യാഴാഴ്ച മുതല്‍ സ്കൂളുകളും അടച്ചിരിക്കുകയാണ്. അമര്‍നാഥ് യാത്രയും നിര്‍ത്തി വെച്ചിട്ടുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു കൂട്ടാന്‍ കേന്ദ്ര സേനയിലെ 10,000 സൈനികരെ കൂടി കശ്മീരില്‍ വിന്യസിപ്പിക്കുമെന്നാണ് നേരത്തേ കേന്ദ്രം പറഞ്ഞത്.
ജമ്മു കശ്മീര്‍ മേഖലയില്‍ വ്യോമസേനയും സൈന്യവും അതീവജാഗ്രത പാലിക്കുന്നതിനെതിരേ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ളവര്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്. '' ഇവിടെ എന്താണ് നടക്കുന്നത്? കശ്മീരില്‍ സൈന്യവും വ്യോമസേനയും അതീവ ജാഗ്രത പുലര്‍ത്തേണ്ട എന്താവശ്യമാണ് ഇപ്പോഴുളളതെന്ന് ഒമര്‍ ചോദിച്ചു. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ജാഗ്രത സാധാരണയില്‍ നിന്നും വ്യത്യസ്തമാണെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര സുരക്ഷ, പരിശീലന ആവശ്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിപ്പിച്ചിരിക്കുന്നത് എന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. കേന്ദ്ര സേനയെ നിയോഗിക്കുന്നതും അല്ലാത്തതുമെല്ലാം പെട്ടെന്ന് എടുക്കുന്ന തീരുമാനമാണെന്നും അത് പൊതുജനവുമായി ചര്‍ച്ച ചെയ്ത് എടുക്കുന്നതല്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.






