
ന്യുഡല്‍ഹി: ഉന്നാവോ പെണ്‍കുട്ടിക്കു വേണ്ടി വീണ്ടും ഇടപെട്ട് സുപ്രീം കോടതി. പെണ്‍കുട്ടിയുടെ ചികിത്സ ലക്നൗവില്‍ തന്നെ തുടരാന്‍ സുപ്രീം കോടതി അനുമതി നല്കി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണിത്. പെണ്‍കുട്ടിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ചികിത്സിക്കുന്ന ട്രോമ കെയര്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടി കൈകാലുകള്‍ ചലിപ്പിക്കുന്നുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുമുണ്ട്. എന്നാല്‍ നേരിയ പനി അനുഭവപ്പെടുന്നുണ്ടെങ്കിലും അതിന് ചികിത്സ നല്‍കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ഈ ആവശ്യം തിങ്കളാഴ്ച പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഇരുവരും അബോധാവസ്ഥയില്‍ കഴിയുന്ന സാഹചര്യത്തില്‍ ആശുപത്രി മാറ്റുന്നതില്‍ കുടുംബങ്ങള്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം മാറ്റിവയ്ക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
അതിനിടെ, പെണ്‍കുട്ടിയുടെ അമ്മാവനെ റായ് ബറേലിയിലെ ജയിലില്‍ നിന്നും ഹിതാര് ജയിലിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചു. റായ് ബറേലിയിലെ ജയിലില്‍ സുരക്ഷാഭീഷണിയുണ്ടെന്ന് കുടുംബം പരാതി ഉന്നയിച്ച സാഹചര്യത്തിലാണിത്.
അതേസമയം, പെണ്‍കുട്ടിയുടെ കുടുംബത്തിന് കേന്ദ്രസേനയുടെ സുരക്ഷ നല്കാന് സുപ്രീം കോടതി നിര്ദേശതിനെ തുടര്‍ന്ന് സി.ആര്.പി.എഫ് സംഘം പെണ്‍കുട്ടിയുടെ ഉന്നാവോ മാഖിയിലെ വീട്ടില്‍ എത്തി. പെണ്‍കുട്ടിയുടെ കുടുംബത്തിന് കോടതി നിര്‍ദേശപ്രകാരം 25 ലക്ഷം രൂപ കൈമാറിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാരും കോടതിയില്‍ അറിയിച്ചു.






