
തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമന് ഐഎഎസ് ഉദ്യോഗസ്ഥന് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോചീഫ് കെ എം ബഷീറാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാം വെങ്കട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 12 മണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്.
മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുൻ ദേവികുളം സബ്ബ് കലക്ടറാണ് ശ്രീറാം വെങ്കിട്ട രാമൻ. അമിത വേഗത്തിലെത്തിയ കാര്‍ ബഷീര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അര്‍ദ്ധരാത്രിയോടെ അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തിൽപെട്ടത്.
ശ്രീറാമിനൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നതായി വിവരമുണ്ട്. ഇയാള്‍ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. താനയിരുന്നില്ല സുഹൃത്തായിരുന്നു വണ്ടിയോടിച്ചെന്നാണ് ശ്രീറാം പോലീസിന് നല്കിയ മൊഴി. എന്നാല്‍ കാര്‍ അമിത വേഗതയിലായിരുന്നെന്നും ശ്രീറാം വെങ്കട്ടരാമന് തന്നെയാണ് വാഹനം ഓടിച്ചതെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. വഫാ ഫിറോസ് എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള കാറായിരുന്നു അപകടമുണ്ടാക്കിയത്.
അപകടത്തിന്റെ ശബ്ദം കേട്ടാണ് തൊട്ടടുത്ത മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ സംഭവസ്ഥലത്തെത്തിയത്. ശ്രീറാമിന്റെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹത്തെ സ്റ്റേഷനിൽ എത്തിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമൻ വിശദീകരില്ലെങ്കിലും മാധ്യമപ്രവർത്തകരുടെ നിർബന്ധത്തിന് ശേഷമാണ് ഇവരെ പൊലീസ് വിളിച്ച് വരുത്തിയതെന്നും ആരോപണങ്ങളുണ്ട്. വഫയെയും വൈദ്യ പരിശോധനയ്ക്കായി ഹാജരാക്കി.
മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നൽകിയിരുന്നു.






