
ലക്നൗ: രാജ്യത്തെ ഞെട്ടിച്ച ഉന്നാവോ സംഭവത്തില്‍ ട്രക്കിന്റെ നമ്പര്‍പ്ളേറ്റ് കറുപ്പടിച്ച് മായ്ച്ചത് വായ്പക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നെന്ന് ഉടമ. ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയും ബന്ധുക്കളും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചുകയറിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ട്രക്ക് ഉടമയുടെ മൊഴി. അതേസമയം നമ്പര്‍പ്ളേറ്റ് മറച്ച നിലയിലുള്ള വാഹനം തടയാന്‍ കൂട്ടാക്കാതിരുന്നത് എന്താണെന്ന കാര്യത്തില്‍ പോലീസ് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.
കാണ്‍പൂര്‍ അടിസ്ഥാനമായ സ്ഥാപനമാണ് ട്രക്കിന് ഫിനാന്‍സ് നല്‍കിയത്. ഇതിന്റെ ഏതാനും മാസവരി അടച്ചിട്ടില്ല. ഇതേ തുടര്‍ന്ന് സ്ഥാപനത്തിന്റെ ഏജന്റുമാരില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് നമ്പര്‍ മറച്ചതെന്നാണ് ഉടമയുടെ വാദം. അതേസമയം ഇയാള്‍ക്ക് വാഹനത്തിനായുള്ള ഫിനാന്‍സ് ചെയ്തിട്ടുണ്ടെന്ന് സ്ഥാപനം സമ്മതിച്ചു. എന്നാല്‍ മാസ വരി അടയ്ക്കാത്തതിന്റെ പേരില്‍ ഇതുവരെ ആരേയും സമ്മര്ദ്ദപ്പെടുത്തിയിട്ടില്ലെന്നും പല തവണ മാസവരി മുടക്കിയിട്ടുണ്ടെങ്കിലും ഇയാള്‍ പിന്നീട് അത് അടച്ചിട്ടുണ്ടെന്നും ഏജന്റ് മാരെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുമ്പ് ഒരു കാര്‍ വാങ്ങിയതിന്റെ മാസവരി കൃത്യമായി അടിച്ചയാള്‍ ആയതിനാല്‍ ഒരു തടസ്സവും പറയാതെ ട്രക്കിനും ഫിനാന്‍സ് ചെയ്തു. ഇയാളുടെ പേരില്‍ രണ്ടു വാഹനങ്ങള്‍ക്ക് ഫിനാന്‍സ് ചെയ്തിട്ടുണ്ട്. അത് രണ്ടും കൃത്യമായി അടയുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഉന്നാവേ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപിനെതിരേ മൊഴി നല്കിയ യുവതിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ട്രക്ക് ഇടിച്ചത്. കാറിലുണ്ടായിരുന്ന കേസിലെ സാക്ഷികളില്‍ ഒരാളായ ഇരയുടെ രണ്ടു അമ്മാവിമാരില്‍ ഒരാള്‍ അപകടത്തില്‍ മരിക്കുകയും അഭിഭാഷകനും പെണ്‍കുട്ടിക്കും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
സംഭവദിവസം രാവിലെ ട്രക്ക് നമ്പര്‍പ്ളേറ്റ് കറുപ്പിച്ച നിലയില്‍ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഒരു ടോള്‍ പ്ളാസയിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്പര്‍പ്ളേറ്റ് മറച്ചിട്ടും എന്തുകൊണ്ടാണ് ഈ ട്രക്ക് ആരും തടയാഞ്ഞത് എന്ന കാര്യത്തില്‍ ഒരു വിശദീകരണവും പോലീസ് നല്‍കിയിട്ടില്ല. ഇരയെ ഇല്ലാതാക്കാനുള്ള പദ്ധതിയായിരുന്നു അപകടമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരാരും കാറില്‍ കയറിയില്ലാത്തത് സംശയാസ്പദമാണെന്ന് കുടുംബം ആരോപിക്കുന്നു. എന്നാല്‍ കാറില്‍ ഇടമില്ലാത്തതിനാലാണ് കയറാതിരുന്നതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം. ജയിലിലുള്ള സെന്‍ഗാറിനെ പെണ്‍കുട്ടിയുടെ യാത്രയെക്കുറിച്ചും സഞ്ചരിക്കുന്ന പാതയെക്കുറിച്ചും വിവരം നല്‍കിയത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആയിരിക്കാമെന്ന് സംശയിക്കുന്നതായിട്ടാണ് പെണ്‍കുട്ടിയുടെ അമ്മാവന് പോലീസിനോട് പറഞ്ഞത്.






