
ക്വലാലംപൂര്‍: കൊടുംങ്കാട്ടിലകപ്പെട്ട പതിനഞ്ചുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഐറിഷ് സ്വദേശിയായ പെണ്‍കുട്ടിയെ മലേഷ്യയിലെ റിസോര്‍ട്ടില്‍ നിന്നാണ് കാണാതായത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് വനത്തില്‍ നിന്ന് മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പട്ടിണി കിടന്നതിനെ തുടര്‍ന്നുണ്ടായ 'ഇന്റേണല്‍ ബ്ലീഡിങ്ങ്' ആണ് മരണകാരണമെന്നാണ് പോലീസ് ഭാഷ്യം.മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
നോറ ക്വാറിന് എന്നു പേരുള്ള പതിനഞ്ചുകാരിയാണ് മരണപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്നും, മറ്റ് ദുരൂഹതകളില്ലെന്നുമാണ് പ്രാഥമിക വിവരം. നൂറിലധികം ആള്‍ക്കാരും ഹെലികോപ്ടറുകളും, സ്നിഫര്‍ ഡോഗുകളും അടങ്ങുന്ന തിരച്ചില്‍ സംഘമാണ് കാട്ടില്‍ നിന്ന് വിവസ്ത്രയായ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തിയത്.
മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിനടുത്തുള്ള ഡ്യൂസന് റിസോര്‍ട്ടില്‍ നിന്ന് ഓഗസ്റ്റ് നാലിനാണ് പെണ്‍കുട്ടിയെ കാണാതായത്. റിസോര്‍ട്ടില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെ വനത്തിലാണ് മൃതദേഹം കാണപ്പെട്ടത്. അവധി ആഘോഷത്തിനായാണ് ലണ്ടനിലുള്ള കുടുംബത്തോടൊപ്പം പെണ്‍കുട്ടിയും എത്തിയത്. മൃതദേഹം കണ്ടെത്തുന്നതിനു മൂന്ന് ദിവസങ്ങള്‍ക്കു മുമ്പ് പെണ്‍കുട്ടി മരിച്ചുവെന്നാണ് നിഗമനം. പട്ടിണിയെ തുടര്‍ന്ന് കുടലിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്ന് പോലീസ് ചീഫ് അറിയിച്ചു. കാട്ടിലകപ്പെട്ടപ്പോള് സംഭവിച്ച ചെറിയ മുറിവുകള്‍ മാത്രമാണ് മൃതദേഹത്തില്‍ കാണപ്പെട്ടതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.






