
കൊച്ചി : പോലീസ് സിനിമയായ ആക്ഷന്‍ ഹീറോ ബിജുവിനെ അനുസ്മരിപ്പിച്ച് സിപിഎം പ്രാദേശിക നേതാവിന് ചുട്ട മറുപടി കൊടുത്ത കളമശ്ശേരി എസ് ഐ അമൃത് രംഗനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ഭീഷണിക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച അദ്ദേഹത്തിന്റെ ഓഡിയോ പുറത്തു വന്നതിന് പിന്നാലെ അമൃത് രംഗനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. സക്കീറിന്റെ നട്ടെല്ലിന് ബിഗ് സല്യൂട്ട് അടിച്ച് ബിജെപി നേതാവും മുന്‍ ഡിജിപിയുമായ സെന്‍കുമാര്‍ രംഗത്ത് വന്നപ്പോള്‍ രാഷ്ട്രീയക്കാരന്റെ കോള്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ച പോലീസുകാരനെ വിമര്ശിച്ചെത്തുകയാണ് വി.ടി. ബല്‍റാം എംഎല്‍എ.
കുസാറ്റിലെ വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ സ്ഥലത്തുനിന്നും നീക്കം ചെയ്ത സംഭവത്തിലാണ് സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ഹുസൈനും എസ്ഐ അമൃത് രംഗനും ഫോണിലൂടെ ഏറ്റുമുട്ടിയത്. രാഷ്ട്രീയവും നിലപാടും നോക്കിവേണം പെരുമാറാനെന്ന സക്കീറിന്റെ മുന്നറിയിപ്പിന് താന്‍ പരീക്ഷയെഴുതി പാസ്സായാണ് പൊലീസിലെത്തിയതെന്നും, രാഷ്ട്രീയപാര്‍ട്ടികളുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവര്ത്തിക്കാനാവില്ലെന്നുമായിരുന്നു മറുപടി. ഇത്രയും കാലം ഇവിടെ എസ്ഐ ആയി ഇരുന്നോളാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നും അമൃത് രംഗനും പറഞ്ഞു. സംഘര്‍ഷത്തിനിടെ എസ്എഫ്ഐ നേതാവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ് താന്‍ ചെയ്തതെന്നും അമൃത് രംഗന് വിശദീകരിക്കുന്നതാണ് ഫോണ്‍ സംഭാഷണം.
ഓഡിയോ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ, എസ്ഐയ്ക്ക് വന്‍ പിന്തുണയാണ് സാമൂഹ്യ മാധ്യമത്തില്‍ നിന്നും കിട്ടിയത്. അനുകൂലിച്ച് എത്തിയവരില്‍ മുന്‍ ഡിജിബി സെന്‍കുമാറും ഉണ്ടായിരുന്നു. അമൃത് രംഗന് എന്റെ സല്യൂട്ട് !! നട്ടെല്ലുള്ള ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു ഐപിഎസ് കാര്‍ പഠിച്ചെങ്കില്‍ കേരള പൊലീസ് എത്ര നന്നായേനെ. എന്നായിരുന്നു സെന്‍കുമാറിന്റെ കമന്റ്. അതേസമയം രാഷ്ട്രീയക്കാരെ താറടിച്ച എസ്ഐ യ്ക്ക് വിമര്‍ശനവുമായി വി.ടി. ബല്‍റാം എംഎല്‍എ യും രംഗത്ത് വന്നു. രാഷ്ട്രീയ നേതാവിന്റെ ഫോണ്‍സംഭാഷണം റെക്കോഡ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വിടുന്നത് അതിമാനുഷീക കാര്യമാണെന്ന് കരുതേണ്ടതില്ലെന്നായിരുന്നു വിടി ബല്‍റാമിന്റെ വിമര്‍ശനം.
ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോള്‍, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂര്‍വ്വം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിടാന്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ തയ്യാറാകുന്നതിനെ നിസ്സാരമായി കാണരുതെന്ന് വി.ടി.ബല്‍റാം പറഞ്ഞു. പൊലീസ് എസ്ഐ മാരും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് എന്നും ആയിരുന്നു വി.ടി. ബല്‍റാമിന്റെ വിമര്‍ശനം. ഫേസ് ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു തന്റെ നിലപാട് വി.ടി.ബല്‍റാം നടത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ പോകുന്നു:
‘‘ആ ഫോൺ സംഭാഷണം കേട്ടിടത്തോളം അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാൻ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകൾക്ക് മുന്നിൽ ചൂളിപ്പോവുന്നത് അയാളാണ്. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല.
വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്കൂൾ ഹെഡ്മാസ്റ്റർ, പിഡബ്ല്യുഡി അസി.എഞ്ചിനീയർ എന്നിവരെയൊക്കെപ്പോലെ നിരവധി സർക്കാർ ഡിപ്പാർട്ട്മെൻറുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പോലീസ് എസ്ഐമാരും എന്ന് ഭരത് ചന്ദ്രന്മാർക്ക് കയ്യടിക്കുന്ന ജനങ്ങളും കൂടി മനസ്സിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അവർക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാൽ അവർ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുത്.’’ എസ്എഫ് ഐ യും വിമര്‍ശനം നടത്തിയിട്ടുണ്ട്.






