
തിരുവനന്തപുരം: ശ്രീകാര്യത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ബന്ധുക്കൾ. വിവാഹശേഷം മുതൽ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് മരിച്ച കാവ്യയുടെ കുടുംബത്തിന്റെ ആരോപണം.
ഭർത്താവ് വിഷ്ണുവിന്റെ അമ്മയാണ് വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതെന്നും, ഭർത്താവ് അമ്മയുടെ നിലപാടുകൾക്കൊപ്പമായിരുന്നുവെന്നും കാവ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണവുമായി ബന്ധപ്പെട്ട നിസാര കാരണങ്ങൾ പോലും വഴക്കിലേക്ക് നയിച്ചിരുന്നുവെന്നും അവർ ആരോപിച്ചു.
"വിവാഹം കഴിഞ്ഞതു മുതൽ മകൾക്ക് ആ വീട്ടിൽ സമാധാനം ഉണ്ടായിരുന്നില്ല. ജാതി പറഞ്ഞും സ്ത്രീധനം നൽകിയില്ലെന്നും പറഞ്ഞ് നിരന്തരം അപമാനിച്ചു. പലപ്പോഴും പട്ടിണിക്കിട്ടു. ഭക്ഷണം പാകം ചെയ്യാൻ പോലും അനുവദിക്കാറില്ലായിരുന്നു. കഴിഞ്ഞ ദിവസം ചിക്കൻ കറി കൂടുതൽ കഴിച്ചെന്ന പേരിൽ വഴക്കുണ്ടായി. കുളിമുറിയിൽ നിന്ന് മകൾ ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു. അതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്," എന്നാണ് കാവ്യയുടെ അമ്മയുടെ ആരോപണം.
കാവ്യയുടെ സഹോദരൻ ശ്യാമും സമാന ആരോപണങ്ങളാണ് ഉന്നയിച്ചത്. ഭർത്താവിന്റെ അമ്മയുടെ പീഡനം സഹിക്കാനാകാതെ കാവ്യയും ഭർത്താവും മക്കളുമായി നേരത്തെ നാടുവിട്ടിരുന്നുവെന്നും പിന്നീട് പൊലീസ് ഇവരെ കണ്ടെത്തി തിരിച്ചെത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"കുട്ടികളെയും കുടുംബജീവിതത്തെയും കരുതിയാണ് കാവ്യ ഇത്രയും കാലം അവിടെ തുടർന്നത്. വിഷ്ണുവിന്റെ അമ്മ ജാതി പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചിരുന്നു. വിഷ്ണു നായർ വിഭാഗത്തിലും ഞങ്ങൾ പട്ടികജാതി വിഭാഗത്തിലുമാണെന്ന് പറഞ്ഞാണ് അപമാനിച്ചിരുന്നത്. കാവ്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. മരണത്തിന് പിന്നിൽ ഈ പീഡനങ്ങളാണെന്നാണ് ഞങ്ങളുടെ വിശ്വാസം," ശ്യാം പറഞ്ഞു.
വിളവൂർക്കൽ തെങ്ങത്താങ്കോട് സ്വദേശിയായ ഭർത്താവ് വിഷ്ണുവിന്റെ വീട്ടിൽ ജനാലയിൽ തൂങ്ങിയ നിലയിലാണ് 30-കാരിയായ കാവ്യയെ കഴിഞ്ഞ ദിവസം വൈകുന്നേരം കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എട്ട് വർഷം മുൻപാണ് കാവ്യയും വിഷ്ണുവും വിവാഹിതരായത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇരുവരും മക്കളുമൊത്ത് നേരത്തെ നാടുവിട്ടിരുന്നെങ്കിലും പിന്നീട് പൊലീസ് കണ്ടെത്തി തിരിച്ചെത്തിക്കുകയായിരുന്നു.
സംഭവത്തിൽ മലയിൻകീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ കുടുംബം ഉന്നയിച്ച സ്ത്രീധന പീഡനം, ജാതി അധിക്ഷേപം, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.






