
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് മർദിക്കാൻ ശ്രമം. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. സംഘർഷത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു.
ശനിയാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. പൊലീസ് ജീപ്പിൽ രാജൻ ജോസഫിനെ സ്റ്റേഷനിലെത്തിച്ചപ്പോൾ മുപ്പതോളം പേരടങ്ങിയ സംഘം വാഹനം വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടർന്നാണ് സംഘർഷമുണ്ടായത്.
സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികളെന്ന് ആരോപിക്കപ്പെടുന്ന ഫെന്നി നൈനാനും സംഘവും ആക്രമണശ്രമത്തിന് നേതൃത്വം നൽകിയെന്നാണ് പരാതി. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഞായറാഴ്ച രാവിലെ രാഹുൽ മാങ്കൂട്ടത്തിൽ അടൂർ പൊലീസ് സ്റ്റേഷനിലെത്തി. രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായും റിപ്പോർട്ടുണ്ട്.
രാജൻ ജോസഫിനെതിരെ പരാതി നൽകിയ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി.
ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയെ തുടർന്ന് എറണാകുളത്ത് നിന്നാണ് അടൂർ പൊലീസ് രാജൻ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി. ചോദ്യംചെയ്യലിന് ശേഷം ഹാജരാക്കിയ രാജൻ ജോസഫിന് കോടതി ജാമ്യം അനുവദിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






