
തിരുവല്ല: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയില്‍ പുതിയ നാല് ബിഷപുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സ്പെഷ്യല്‍ മണ്ഡലം വ്യാഴാഴ്ച രാവിലെ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് തുടങ്ങി. ചട്ടങ്ങള്‍ മറികടന്ന് ചേരുന്ന സ്പെഷ്യല്‍ മണ്ഡലം തടഞ്ഞുകൊണ്ട് തിരുവല്ല മുന്‍സിഫ് കോടതിയുടെ വിധിയുണ്ടെന്ന നിലപാടുമായ ഒരു വിഭാഗം വിശ്വാസികളും രംഗത്തെത്തി. ഇവരുടെ എതിര്‍പ്പിനെ വകവകയ്ക്കാതെയാണ് സ്പെഷ്യല്‍ മണ്ഡലം ചേരുന്നത്. തിരുവല്ല മുന്‍സിഫ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് സഭാ നേതൃത്വത്തിന്റെ നിലപാട്. മണ്ഡലം നടത്താന്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ഇന്നു രാവിലെ വന്നിട്ടുണ്ടെന്നാണ് സൂചന.
മണ്ഡല സ്ഥലത്തേക്ക് വിമതര്‍ എത്തുന്നത് നിരീക്ഷിക്കാന്‍ പ്രദേശം മുഴുവന്‍ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. പ്രശ്നക്കാരെ ഒതുക്കാന്‍ ബൗണ്‍സര്‍മാരെയും നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മണ്ഡലത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ ചോരുന്നത് തടയാന്‍ മൊബൈല്‍ ജാമറുകളും വച്ചിട്ടുണ്ട്. പാസുള്ളവരെ മാത്രമാണ് മണ്ഡലം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടൂ എന്നാണ് സൂചന. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷയും സഭാധികാരികള്‍ തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
മണ്ഡല സ്ഥലത്തേക്ക് വിമതര്‍ എത്തുന്നത് നിരീക്ഷിക്കാന്‍ പ്രദേശം മുഴുവന്‍ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. പ്രശ്നക്കാരെ ഒതുക്കാന്‍ ബൗണ്‍സര്‍മാരെയും നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മണ്ഡലത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ ചോരുന്നത് തടയാന്‍ മൊബൈല്‍ ജാമറുകളും വച്ചിട്ടുണ്ട്. പാസുള്ളവരെ മാത്രമാണ് മണ്ഡലം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടൂ എന്നാണ് സൂചന. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷയും സഭാധികാരികള്‍ തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ പത്ത് ബിഷപുമാരാണ് സഭയിലുള്ളത്. കൂടുതലായി നാല് ബിഷപുമാരെ കൂടി വാഴിക്കണമെന്ന് 2016ല്‍ കൂടിയ സഭാ മണ്ഡലം തീരുമാനിച്ചിരുന്നു. അതിനു വേണ്ടി 50 അംഗ എപ്പിസ്കോപ്പല്‍ ബോര്‍ഡിനെയും തെരഞ്ഞെടുത്തിരുന്നു. ബിഷപുമാരായി വാഴിക്കാന്‍ യോഗ്യതയുള്ള വൈദികരുടെ പാനല്‍ തയ്യാറാക്കിയതില്‍ നിന്നും ഒരു വൈദികനെ മനഃപൂര്‍വ്വം ഒഴിവാക്കാന്‍ ബോര്‍ഡിലെ ചില അംഗങ്ങള്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. തര്‍ക്കം രൂക്ഷമായതോടെ ബോര്‍ഡില്‍ നിന്നും ഗീവര്‍ഗീസ് മാര്‍ അത്താനിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അടക്കം ഒരു വിഭാഗം അംഗങ്ങള്‍ രാജിവച്ചിരുന്നു. ഇതിനിടെ സഭാ മണ്ഡലത്തിന്റെ കാലാവധി 2017ല്‍ അവസാനിക്കുകയും ചെയ്തു.
പുതിയ മണ്ഡലം നിലവില്‍ വന്ന് ബിഷപുമാരെ വാഴിക്കാനുള്ള നടപടികളിലേക്ക് സഭാ നേതൃത്വം നീങ്ങിയതോടെയാണ് തര്‍ക്കം വീണ്ടും തലപൊക്കിയത്. ബിഷപുമാരെ വാഴിക്കാനുള്ള നടപടിയുമായി നേതൃയത്വം മുന്നോട്ടുപോയതോടെ വിശ്വാസികള്‍ക്കിടയില്‍ അമര്‍ഷം രൂക്ഷമാകുകയായിരുന്നു. കൊട്ടാരക്കര കരിക്കം സ്വദേശി ജേക്കബ് ജോണ്‍ തിരുവല്ല മുന്‍സിഫ് കോടതിയില്‍ ഒ.എസ് 328/19 ആയി നല്കിയ കേസില്‍ സമര്‍പ്പിച്ചിരിക്കുന്ന ഐഎ നമ്പര്‍. 2074/2019 പ്രകാരം സഭാ മണ്ഡലം കൂടുന്നത് താത്ക്കാലികമായി തടഞ്ഞുവച്ചിരുന്നു.

എന്നാല്‍ മുന്‍സിഫ് കോടതി ഉത്തരവ് ഇറക്കിയത് അവധിദിനത്തിലാണെന്ന് ആരോപിച്ച് സ്റ്റേയ്ക്കെതിരെ സഭാ നേതൃത്വം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് സഭാ നേതൃത്വത്തിന് അനുകൂലമായ നിലപാട് വന്നിരിക്കുന്നത്.
യാക്കോബായ- ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള പ്രശ്നം സര്‍ക്കാരിനും പോലീസിനും വലിയ തലവേദന ആയതിനു പിന്നാലെയാണ് പുതിയ സഭാ തര്‍ക്കം ഉടലെടുക്കുന്നത്. സീറോ മലബാര്‍ സഭയിലെ തര്‍ക്കത്തിന് വത്തിക്കാന്‍ തന്നെ ഇടപെട്ട് ഒരു പരിഹാരം ഏര്‍പ്പെടുത്തിയതോടെ താത്ക്കാലിക സമാധാനം കൈവന്നു എന്ന സമാധാനമാണ് വിശ്വാസികള്‍ക്ക്. കുറച്ചൊക്കെ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന, ഇതുവരെ വലിയ ബഹളങ്ങള്‍ക്കൊന്നും ഇടനല്‍കാത്ത മാര്‍ത്തോമ്മ സഭയിലും അധികാരത്തിന്റെ പേരിലുള്ള തര്‍ക്കം മറനീക്കി പുറത്തുവന്നു തുടങ്ങി എന്നതാണ് വാസ്തവം.








Comments