
കൊച്ചി: സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസത്തിനകം ഫ്ളാറ്റ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് നഗരസഭയുടെ നിര്‍ദ്ദേശം വന്നിരിക്കെ ഫ്ളാറ്റിലെ കുടുംബങ്ങള്‍ സമരത്തിനൊരുങ്ങുന്നു. ഇന്ന് വിവിധ ഫ്ളാറ്റുകളിലെ ഉടമകള്‍ യോഗം ചേര്‍ന്ന് സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. അഞ്ച് ഫ്ളാറ്റുകളിലെ 357 കുടുംബങ്ങള്‍ക്കും മാറാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെ അനിശ്ചിതകാല സമരമാണ് ഫ്ളാറ്റ് ഉടമകളുടെ പദ്ധതി.
ഫ്ളാറ്റ് ഉടമകളോട് ഒഴിയാന്‍ ആവശ്യപ്പെട്ട് പത്താം തീയതിയാണ് നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. കുടുംബങ്ങള്‍ നോട്ടീസ് കൈപ്പറ്റാതിരുന്നതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറി ഫ്ളാറ്റിന്റെ ചുവരുകളില്‍ പതിപ്പിക്കുകയായിരുന്നു. താമസക്കാരെ ബലം പ്രയോഗിച്ച് ഇറക്കിവിടില്ലെങ്കിലും ഫ്ളാറ്റ് പൊളിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് നഗരസഭ. പൊളിക്കാന്‍ വിദഗ്ധരായ ഏജന്‍സികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം.
അതേസമയം, ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്ളാറ്റുടമകള്‍ നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഓണാവധി കഴിയുന്നതോടെ ഹൈക്കോടതിയെയയും സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ ഈ ഹര്‍ജിയും ഫയല്‍ ചെയ്യും. ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകുന്നത് വരെ സമരം തുടരാനാണ് ഫ്ളാറ്റുടമകളുടെ തീരുമാനം. ശനിയാഴ്ച മുതലാണ് അനിശ്ചിതകാല സമരം തുടങ്ങുന്നത്. നഗരസഭ നോട്ടീസ് നല്‍കിയതിനെതിരെ മരടിലെ ഫ്ളാറ്റ് ഉടമകള്‍ തിരുവോണനാളില്‍ നിരാഹാര സമരം നടത്തിയിരുന്നു.
കോടതി വിധി പ്രകാരം ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്കി. ഇതിന് പിന്നാലെ നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയണമെന്ന് കാണിച്ച് ഫ്ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കുന്നത് അടക്കമുള്ള നടപടികള്‍ നഗരസഭ കൈക്കൊള്ളുകയായിരുന്നു. സിപിഎം, കോണ്‍ഗ്രസ് നേതാക്കളും കഴിഞ്ഞ ദിവസം ഫ്ലാറ്റ് ഉടമകള്‍ക്ക് അനുകൂലമായി രംഗത്ത് വിന്നിരുന്നു. വരും ദിവസം നേതാക്കളും മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ സന്ദര്‍ശിക്കും.






