
ഇടുക്കി: വന്‍തോതില്‍ ഭൂമി കയ്യേറ്റവും അനധികൃത കെട്ടിട നിര്‍മ്മാണവും കാണുകയും നടപടിയെ തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ക്ക് പണി കിട്ടുകയും ചെയ്ത ദേവികുളം സബ് കളക്ടര്‍മാര്‍ വാഴാത്ത ഇടമായി മാറുന്നു. ഏതാനും വര്‍ഷത്തിനിടയില്‍ ഇവിടെ നിയോഗിക്കപ്പെട്ട നാലാമത്തെ സബ് കളക്ടറായ രേണുരാജിനേയും മാറ്റുന്നതോടെ ഈ വിശേഷണം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ദേവികുളം. കയ്യേറ്റങ്ങള്‍ക്കെതിരേ എടുക്കുന്ന കര്‍ശന നിലപാടുകള്‍ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി ഉദ്യോഗസ്ഥരെ മാറ്റുകയാണ്.
അവസാനമെത്തിയ സബ് കളക്ടര്‍ രേണുരാജ് വെറും പത്തു മാസം കൊണ്ട് മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, ചിന്നക്കനാല്‍ മേഖലകളില്‍ സി.പി.എം. പ്രവര്‍ത്തകരുടെയടക്കം ഒഴിപ്പിച്ചത് 80 ലധികം കയ്യേറ്റങ്ങളായിരുന്നു. 40 ലധികം അനധികൃത കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേ നടപടികളുമായി മുമ്പോട്ട് പോകുമ്പോഴാണ് ദേവികുളത്തെ ആദ്യ വനിതാ സബ് കളക്ടറായ രേണു രാജിനെ മാറ്റുന്നത്.
ചിന്നക്കനാലില്‍ വ്യാജപട്ടയം നിര്‍മിച്ച് ഭൂമി കൈയേറിയെന്ന് കണ്ടതിനെ തുടര്‍ന്ന് മുംബൈ ആസ്ഥാനമായ അപ്പോത്തിയോസിസ് കമ്പനിയുടെയും ആര്.ഡി.എസ്. കമ്പനിയുടെയും പട്ടയങ്ങള്‍ റദ്ദാക്കിയിരുന്നു. സബ്കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഭൂമിപരിശോധനയും നടത്തിയിരുന്നു. കൊട്ടാക്കമ്പൂരിലെ നിര്‍ദ്ദിഷ്ട കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള പരിശോധനയും നടന്നുവരികയായിരുന്നു. പള്ളിവാസല്‍ വില്ലേജില്‍പ്പെട്ട ചിത്തിരപുരത്തെ അനധികൃത കെട്ടിടമായ ഗോള്‍ഡന്‍ മൂന്നാര്‍ പാലസ് റിസോര്‍ട്ടിന് പഞ്ചായത്ത് നല്കിയ ലൈസന്‍സ്, സബ് കളക്ടറുടെ കര്‍ശന നിര്‍ദേശപ്രകാരം തിങ്കളാഴ്ച പഞ്ചായത്ത് സെക്രട്ടറി റദ്ദ് ചെയ്തതാണ് അവസാനത്തെ നടപടി.
മരടില്‍ പൊളിക്കാനൊരുങ്ങുന്ന ഫ്ളാറ്റിന്റെ ഉടമകളായ കെ.പി.വര്‍ക്കി ഗ്രൂപ്പിന്റേതാണ് ഈ റിസോര്‍ട്ടും. ഇക്കാ നഗറിലെയും ദേവികുളത്തെയും കൈയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടികളാണ് കൈകൊണ്ടത്. കൈയേറ്റങ്ങള്‍ക്കും അനധികൃത നിര്മാണങ്ങള്ക്കുമെതിരേയുള്ള സബ് കളക്ടറുടെ നടപടിക്കെതിരേ സി.പി.എം. നേതാക്കളും എം.എല്‍.എ.യും പരസ്യമായി രംഗത്തെത്തിയിരുന്നു. ദേവികുളത്തെ ഭൂമി െകെയേറ്റങ്ങള്ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചതോടെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായും മാറി.
ഇടുക്കി മുന്‍ എം.പി. ജോയിസ് ജോര്‍ജും എസ്. രാജേന്ദ്രന് എംഎല്‍എ യുമായും രേണുരാജിന്റെ ഏറ്റുമുട്ടല്‍ വലിയ വിവാദമായിരുന്നു. ജോയ്സ് ജോര്‍ജിന്റെ ഭൂമി െകെയേറ്റത്തിനെതിരേ ശക്തമായ നിലപാട് രേണു സ്വീകരിച്ചിരുന്നു. ഈ മാസം ആദ്യം ജോയ്സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും പേരിലുള്ള കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും വീണ്ടും റദ്ദാക്കി സെപ്റ്റംബര്‍ ഏഴിന് രേണുരാജ് ഉത്തരവിറക്കി. പട്ടയം റദ്ദാക്കിയ നടപടി െഹെക്കോടതി സ്റ്റേ ചെയ്ത അന്നു തന്നെ സ്ഥലംമാറ്റവും വന്നു.
പുഴയോരത്ത് മൂന്നുനില കെട്ടിടം നിര്‍മിക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെ ചൊല്ലിയായിരുന്നു എസ്. രാജേന്ദ്രന് രേണു രാജുമായി ഏറ്റുമുട്ടിയത്. മൂന്നാറില്‍ പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം തടഞ്ഞതാണ് എംഎല്‍എയുടെ ആക്ഷേപത്തിന് കാരണം. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് തീരത്ത് കെ ഡി എച്ച് കമ്പനി വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ പഞ്ചായത്തിന്റെ നിര്‍മ്മാണങ്ങള്‍ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞ് എത്തിയ എംഎല്‍എ സബ്ബ് കളക്ടറെ ബുദ്ധിയില്ലാത്തവളെന്ന് പൊതുജനമധ്യത്തില്‍ ആക്ഷേപിച്ചു.
പുതിയ മാറ്റം അനുസരിച്ച് രേണുരാജിനെയും ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജിനെയും പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരായി മാറ്റി നിയമിക്കും. ഏറ്റവും ഒടുവില്‍ സ്ഥലംമാറിയ ദേവികുളം സബ് കളക്ടറാണ്് രേണു രാജ് . ഇതോടെ സബ് കളക്ടര്‍മാര്‍ വാഴാത്ത സ്ഥലമെന്ന ഖ്യാതി ദേവികുളം ഊട്ടിയുറപ്പിച്ചു. ആര്.ഡി.ഒയുടെ ചുമതലയുണ്ടായിരുന്ന സബിന്‍ സമീദ് മുതല്‍ ഡോ. രേണു രാജ് വരെയുള്ളവര്‍ മടങ്ങിയത് ഭരണപ്രതിപക്ഷ ജനപ്രതിനിധികളും മന്ത്രിമാരും വരെയുള്ളവരുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍.
2015 ല്‍ കക്കൂസ് മാലിന്യം സ്കൂള്‍ പരിസരത്തേയ്ക്കും പുഴയിലേക്കും ഒഴുക്കിവിടുന്നതിനെതിരേ റിസോര്‍ട്ടുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്കിയ സബിന്‍ സമീദ് ശക്തമായ എതിര്‍പ്പ് നേരിട്ടു. മാട്ടുപ്പെട്ടിയിലെ അനധികൃത രണ്ടു നിലക്കെട്ടിടം പൊളിച്ചതോടെ സമീദിന് സ്ഥലംമാറ്റമായി. പിന്നാലെയത്തിയത് യുവ ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനായിരുന്നു. എസ്. രാജേന്ദ്രനുമായും പിന്നാലെ സി.പി.എമ്മുമായി പരസ്യമായി ഏറ്റുമുട്ടിയ ശ്രീറാം വെങ്കിട്ടരാമനും തലസ്ഥാനത്തേക്കു മടങ്ങി. 2017 ല്‍ വി.ആര്. പ്രേംകുമാര്‍ സബ് കളക്ടറായി.
കെയേറ്റങ്ങള്ക്കെതിരേ പ്രേംകുമാറും മുന്നോട്ടു നീങ്ങി. കൊട്ടക്കമ്പൂരിലെ ഭൂമിയിലുള്ള പട്ടയം റദ്ദ് ചെയ്തതോടെ സി.പി.എം. പ്രേംകുമാറിനെതിരേയും തിരിഞ്ഞു. പ്രേംകുമാറിനെ ശബരിമല സ്പെഷല്‍ ഓഫീസറായി നിയമിച്ചു. പിന്നാലെയാണു രേണു രാജ് എത്തുന്നത്.






