
പയ്യോളി: കൂടത്തായിയില്‍ ആറു പേരുടെ കൊലപാതകം നടത്തിയ പ്രതി ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ ഒപ്പം നിന്ന ഡപ്യൂട്ടി തഹസീല്‍ദാര്‍ ജയശ്രീയുടെ മകളെയും രണ്ടു തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വെളിപ്പെടുത്തി. രണ്ടുതവണയും പെണ്‍കുട്ടിയുടെ ജീവന് രക്ഷപ്പെട്ടത് തക്ക സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് കൊണ്ടാണെന്നും ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
മൂന്നു മാസത്തെ കാലയളവിനിടയിലായിരുന്നു ഈ രണ്ടു ശ്രമവും. രണ്ടാം തവണ വിഷം നല്കിയ ശേഷം കുട്ടി ബോധം കെട്ടു വീണപ്പോള്‍ ''നമ്മുടെ മോള് പോയി '' എന്ന് കരഞ്ഞുകൊണ്ട് ജോളി ജയശ്രീയെ വിളിച്ചറിയിക്കുകയും ചെയ്തു. രണ്ടു തവണ കുട്ടി തളര്‍ന്നു വീഴുമ്പോഴും ജോളി വീട്ടില്‍ ഉണ്ടായിരുന്നു. ഒരു തവണ മെഡിക്കല്‍ കോളേജിലും മറ്റൊരു തവണ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ നല്‍കിയത്. രണ്ടു ആശുപത്രികളില്‍ നിന്നും രേഖകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ഒരു തവണത്തേതില്‍ വിഷാംശം ഉള്ളില്‍ കടന്നതായി ഡോക്ടര്‍ പറഞ്ഞതായി ജയശ്രീ ഓര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഏറെ കാത്തിരുന്ന് ഉണ്ടായ കുട്ടിയായതിനാല്‍ വീട്ടില്‍ എപ്പോഴും പരിചരണത്തിന് ഒരാളുണ്ടായിരുന്നു എന്നതായിരുന്നു രണ്ടു സംഭവത്തിലും തുണയായത്. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജയശ്രീയ്ക്കൊപ്പം കൂട്ടു പോയിരുന്നതും ജോളിയായിരുന്നു. ജയശ്രീയോ പോലീസോ സംശയിച്ചില്ല എന്നതാണ് ജോളിക്ക് വീണ്ടും കുറ്റകൃത്യം ചെയ്യാന്‍ പ്രേരണയായി മാറിയത്. എന്‍ഐടി അദ്ധ്യാപിക എന്ന് പരിചയപ്പെടുത്തിയാണ് ജോളി ജയശ്രീയുമായും പരിചയവും അടുപ്പവും ഉണ്ടാക്കിയെടുത്തത്.
കൂടത്തായിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കാലത്ത് പല തവണയായി ജയശ്രീയെ വീട്ടില്‍ ചെന്നു കാണുന്നതിലൂടെയാണ് പരിചയം സ്ഥാപിച്ചെടുത്തത്. പിന്നീട് ജയശ്രീയുടെ വീട്ടില്‍ സ്വാതന്ത്ര്യത്തോടെ ഇടപഴകാനുള്ള അവസരം ഇതിലൂടെ സൃഷ്ടിച്ചെടുത്തു. ഇതാണ് മകളെ പരിചരിക്കുന്നതിലേക്കും വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിലേക്കും നീണ്ടത്. ജയശ്രീയുടെ മകളെയും ജോളി കൊല്ലാന്‍ ശ്രമിച്ചതായി നേരത്തേ പോലീസ് കണ്ടെത്തിയിരുന്നെങ്കിലൂം രണ്ടുതവണ ശ്രമം നടത്തിയെന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പോലും ഞെട്ടലുളവാക്കി.






